നോവായി അനസ് ഹജാസിന്റെ ദാരുണാന്ത്യം
text_fieldsമലപ്പുറം: അനസ് ഹജാസ് എന്ന സ്കേറ്റിങ് ബോർഡ് യാത്രികനെ മരണം തട്ടിയെടുത്തത് ലക്ഷ്യസ്ഥാനം പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ. ഹരിയാനയിലെ കൽക്കയിലുണ്ടായ അപകടത്തിലാണ് തിരുവനന്തപുരം വെഞ്ഞാറമൂട് അഞ്ചാംകല്ല് സ്വദേശിയായ അനസിന്റെ ദാരുണാന്ത്യമുണ്ടായത്. ഹരിയാന-ഹിമാചൽ പ്രദേശ് അതിർത്തിയായ ഇവിടെനിന്ന് 480 കിലോമീറ്റർ മാത്രമാണ് കശ്മീരിലേക്കുള്ളത്.
സ്കേറ്റിങ്ങിനെക്കുറിച്ച് യുവാക്കളിലും വിദ്യാർഥികളിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കശ്മീർ ലക്ഷ്യമാക്കി ഈ വർഷം മേയ് 29നാണ് കന്യാകുമാരിയിൽനിന്ന് ഒറ്റക്ക് യാത്ര തുടങ്ങിയത്. തമിഴ്നാട്, കർണാടക, ആന്ധ്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ് പിന്നിട്ട് ഹരിയാനയിൽ എത്തിയിരുന്നു ഈ 31കാരൻ. ഹെൽമെറ്റും ധരിച്ച് സ്കേറ്റിങ് ബോർഡിൽ ദിവസവും കിലോമീറ്ററുകൾ താണ്ടുന്ന കാഴ്ച നാട്ടുകാർക്ക് കൗതുകമായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ എത്തുമ്പോഴും യുവാക്കളും നാട്ടുകാരും ഊഷ്മള വരവേൽപ്പാണ് നൽകിയത്.
തുടക്കത്തിൽ ദിവസവും 100 കിലോമീറ്റർ വരെ പോയിരുന്ന ഇദ്ദേഹം ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 35 കിലോമീറ്ററാക്കി. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും യാത്ര വിവരങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിലെ അവസാന വിഡിയോ ഹരിയാന-പഞ്ചാബ് അതിർത്തിയിലെ ചായക്കടയിൽനിന്ന് സിഖുകാരനെ കണ്ടതും അദ്ദേഹത്തിന്റെ കൃപാണത്തെ (കത്തി) കുറിച്ചുമായിരുന്നു. മൂന്നുവർഷം മുമ്പായിരുന്നു സ്കേറ്റിങ് ബോർഡ് സ്വന്തമാക്കിയത്. സ്വന്തമായി പരിശീലനം നടത്തി സ്കേറ്റിങ് ബോർഡിൽ കയറാനും യാത്ര ചെയ്യാനും പഠിച്ചു.
കമ്പ്യൂട്ടർ സയൻസ് ബിരുദശേഷം ടെക്നോപാർക്കിലും ബിഹാറിലെ സ്വകാര്യ സ്കൂളിലും ജോലി ചെയ്തു. ചെറിയൊരു സമ്പാദ്യം ഉപയോഗിച്ച് മാസങ്ങളുടെ കാത്തിരിപ്പോ പദ്ധതികളോ ഒന്നുമില്ലാതെയാണ് കശ്മീർ ലക്ഷ്യമാക്കി അനസ് ഹജാസ് യാത്ര പുറപ്പെട്ടത്. രണ്ട് ജോഡി വസ്ത്രവും ഷൂസും ഹെൽമെറ്റും എടുത്ത് സുഹൃത്തിനൊപ്പമാണ് കന്യാകുമാരിയിലേക്ക് തിരിച്ചത്. കശ്മീർ യാത്ര പൂർത്തിയാക്കിയ ശേഷം ഭൂട്ടാൻ, നേപ്പാൾ, കമ്പോഡിയ എന്നീ രാജ്യങ്ങളിലേക്ക് സ്കേറ്റിങ് ബോർഡിൽ യാത്ര ചെയ്യാമെന്ന സ്വപ്നം പൂർത്തിയാകുംമുമ്പാണ് മരണത്തിന് കീഴടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.