തിരിച്ചുകിട്ടാൻ 12.71 കോടി; പിഎൻബിക്ക് കോർപറേഷൻ നൽകിയ കാലാവധി ഇന്നു തീരും
text_fieldsകോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ പരിശോധന പ്രകാരം പഞ്ചാബ് നാഷനൽ ബാങ്കിലെ വിവിധ അക്കൗണ്ടുകളിൽനിന്ന് അനധികൃതമായി പിൻവലിച്ച 15,24,60,075 രൂപയിൽ ഇനി ലഭിക്കാനുള്ളത് പലിശസഹിതം 12,71,00,519 രൂപ. തട്ടിപ്പ് തിരിച്ചറിഞ്ഞതിനുപിന്നാലെ 2,53,59,556 രൂപ ബാങ്ക് കോർപറേഷന് കൈമാറിയിരുന്നു. അവശേഷിച്ച തുകയാണ് 12.71 കോടി. ഈ തുക തിങ്കളാഴ്ച തിരികെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നാണ് കോർപറേഷനും എൽ.ഡി.എഫ് ജില്ല നേതൃത്വവും ബാങ്കിന് നൽകിയ അന്ത്യശാസനം. തിങ്കളാഴ്ച പണം ലഭിച്ചില്ലെങ്കിൽ പഞ്ചാബ് നാഷനൽ ബാങ്കിന്റെ എല്ലാ ശാഖകൾക്കു മുന്നിലും ചൊവ്വാഴ്ച ഉപരോധ സമരം നടത്തുമെന്ന് എൽ.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കോർപറേഷന്റെ പണം നഷ്ടമായതിൽ രാഷ്ട്രീയ വിവാദവും സജീവമാണ്. എൽ.ഡി.എഫ് ബാങ്കിലേക്ക് സമരം നടത്തിയപ്പോൾ യു.ഡി.എഫും ബി.ജെ.പിയും കോർപറേഷന്റെ വീഴ്ചയാണ് പണം നഷ്ടമാവുന്നതിനിടയാക്കിയത് എന്നാണ് ആരോപിക്കുന്നത്. സംഭവത്തിൽ ഇ.ഡിയുടെ അന്വേഷണത്തിന് യു.ഡി.എഫും സി.ബി.ഐ അന്വേഷണത്തിന് ബി.ജെ.പിയും ആവശ്യപ്പെട്ടു.
കേസിലെ പ്രതി ബാങ്ക് മുൻ സീനിയർ മാനേജർ എം.പി. റിജിലിനെ ആറു ദിവസമായിട്ടും പിടികൂടാനാവാത്തത് സി.പി.എമ്മിലും മുറുമുറുപ്പിനിടയാക്കിയിട്ടുണ്ട്. ഒളിവിലുള്ള ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.