സംസ്ഥാനത്തിന്റെ ചെലവ് 30000 കോടിയായി, ബാധ്യതയാണ്, പക്ഷെ ഞങ്ങൾ മുന്നോട്ടുപോകും - കെ.എൻ ബാലഗോപാൽ
text_fieldsതിരുവനന്തപുരം: വലിയ ബാധ്യത വരാനിടയാക്കുന്ന പ്രഖ്യാപനങ്ങളാണ് സർക്കാർ ഇന്ന് നടപ്പിലാക്കിയതെന്നും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാനത്തിന്റെ ചെലവ് 30000 കോടിയായി വർധിച്ചു. പദ്ധതികൾ എങ്ങനെ നടപ്പിലാക്കുമെന്ന് ചോദ്യങ്ങൾ ഉയർന്നുവന്നേക്കാമെന്നും ആത്മവിശ്വാസത്തോടെയാണ് എല്ലാം പ്രഖ്യാപിച്ചതെന്നും ബാലഗോപാൽ പറഞ്ഞു.
ബജറ്റിൽ അവതരിപ്പിച്ചാൽ തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് പറയും. അങ്ങനെ പറയാതിരിക്കാനാണ് നവംബറിൽ തന്നെ സർക്കാർ വമ്പൻ പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുന്നത്. ന്നത്തെ പ്രഖ്യാപനങ്ങളോടെ സംസ്ഥാനത്തിന്റെ ചെലവ് 30000 കോടിയായി ഉയർന്നിരിക്കുകയാണ്. കേന്ദ്രം 57000 കോടി രൂപ വെട്ടിക്കുറച്ച ഒരു സാഹചര്യം കൂടിയാണ്. ധനവകുപ്പിന് നല്ല ആത്മവിശ്വാസമുണ്ട്. - മന്ത്രി പറഞ്ഞു.
പ്രകടന പത്രികയിൽ പറഞ്ഞിരുന്നത് വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപ പെൻഷൻ പ്രഖ്യാപിക്കുമെന്നായിരുന്നു. എങ്ങനെ ചെയ്യുമെന്ന് സ്വാഭാവികമായും ചോദ്യങ്ങൾ ഉയർന്നുവരും. വലിയ ബാധ്യത വരുന്ന പ്രഖ്യാപനങ്ങളാണ്. ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകും.ബാലഗോപാൽ പറഞ്ഞു.
ഇന്നത്തെ പ്രഖ്യാപനങ്ങളിലൂടെ നവകേരളമാണ് ലക്ഷ്യം. കടം കുറച്ച രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. നേരത്തെ 90 ശതമാനം വർധിച്ചിരുന്ന കടം 60 ശതമാനമായി കുറക്കാൻ ഈ സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടല്ല പ്രഖ്യാപനങ്ങളെന്നും ബാലഗോപാൽ പറഞ്ഞു.
സംസ്ഥാനത്ത് സാമൂഹികക്ഷേമ പെൻഷനുകൾ ഉയർത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആണ് പ്രഖ്യാപനം നടത്തിയത്. 1600 രൂപയിൽ നിന്ന് 2000 രൂപയാക്കിയാണ് പെൻഷനുകൾ ഉയർത്തിയത്. സ്ത്രീകൾക്കായി പ്രത്യേക പെൻഷൻ പദ്ധതിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാനസർക്കാറിന്റെ ജനപ്രിയ പ്രഖ്യാപനങ്ങൾ.
ഇതിനായി 3800 കോടി രൂപയായിരിക്കും സർക്കാർ ചെലവിടുക. നിലവിൽ ഒരു സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതിയുടേയും കീഴിൽ വരാത്ത 35 മുതൽ 60 വയസുവരെ പ്രായമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് 1000 രൂപ പെൻഷൻ നൽകുന്നതാണ് പദ്ധതി. 33 ലക്ഷം സ്ത്രീകൾക്ക് പദ്ധതിയുടെ ഗുണം കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആശവർക്കർമാരുടെ ഓണറേറിയവും ഉയർത്തിയിട്ടുണ്ട്. ആയിരം രൂപയുടെ വർധനവാണ് ഓണറേറിയത്തിൽ വരുത്തിയിരിക്കുന്നത്.യുവാക്കൾക്കായി പുതിയ സ്കോളർഷിപ്പ് പദ്ധതിയും മുഖ്യമന്ത്രി അവതരിപ്പിച്ചു. പ്രതിമാസം ആയിരം രൂപയാണ് യുവാക്കൾക്ക് ലഭിക്കുക. പ്രതിവർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കളാവുക. ഇതിനൊപ്പം കുടുംബശ്രീയുടെ എ.ഡി.എസ് യൂണിറ്റുകൾക്ക് 1000 രൂപ നൽകുന്ന പദ്ധതിയും അദ്ദേഹം അവതരിപ്പിച്ചു. പ്രീ പ്രൈമറി ടീച്ചർമാരുടേയും ഗസ്റ്റ് ലക്ചർമാരുടേയും വേതനം വർധിപ്പിച്ചു.
സർക്കാർ ജീവനക്കാരുടെ ഡി.എ, ഡി.ആർ കുടിശ്ശിക രണ്ട് ഗഡു നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ സാമ്പത്തികവർഷം തന്നെ ഇത് നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
നെല്ല്, റബർ, തുടങ്ങിയ കാർഷികവിളകളുടെ താങ്ങുവിലയും ഉയർത്തിയിട്ടുണ്ട്. നെല്ലിന്റെ താങ്ങുവില 30 രൂപയാക്കിയാണ് ഉയർത്തിയത്. റബറിന്റെ താങ്ങുവിലയിൽ 200 രൂപയുടെ വർധനവും വരുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

