സോളിഡാരിറ്റി യൂത്ത് കാരവൻ കാസർകോട്ട് തുടങ്ങി
text_fieldsകാസർകോട്: കേരളത്തിൽ ഇസ്‍ലാമോഫോബിയ യാഥാർഥ്യമായെന്നും തുടർച്ചയായി പ്രചരിക്കുന്ന മുസ്‍ലിം പേടിയും വിദ്വേഷവും കലർന്ന 'ഹേറ്റ് കാമ്പയി'നുകൾ അതാണ് വ്യക്തമാക്കുന്നതെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള.
'ഇസ്‍ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക' എന്ന പ്രമേയത്തിൽ കാസർകോട്ട് ആരംഭിച്ച സോളിഡാരിറ്റി യൂത്ത് കാരവന്‍റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുസ്വര സമൂഹത്തിൽ ഏതെങ്കിലും ഒരുസമുദായത്തിനെതിരെ വ്യാപക വിദ്വേഷ പ്രചാരണമുണ്ടായാൽ പ്രത്യാഘാതം ആവിഭാഗത്തിൽ മാത്രം ഒതുങ്ങില്ല. രാജ്യത്തും സംസ്ഥാനത്തും അതിവേഗം പ്രചരിക്കുന്ന ഇസ്‍ലാമോഫോബിയയെ ചെറുക്കാൻ മുഴുവൻ ജനതയും ഒരുമിച്ച് മുന്നോട്ടു വരണം. വിദ്വേഷ പ്രചാരണങ്ങളെ ജനങ്ങൾക്കൊപ്പംനിന്ന് ഭരണകൂടം ചെറുക്കേണ്ട സന്ദർഭമാണിത്. അതിനാവശ്യമായ നിയമങ്ങൾ നിർമിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാസർകോട് പുതിയ ബസ്സ്റ്റാൻഡിൽ നടന്ന ചടങ്ങ് ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ടി. സുഹൈബ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ജുമൈൽ, ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സമിതിയംഗം ടി. മുഹമ്മദ് വേളം, ജില്ല പ്രസിഡൻറ് വി.എൻ. ഹാരിസ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വി.പി. റഷാദ്, ജി.ഐ.ഒ സംസ്ഥാന സമിതിയംഗം സുമൈല, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് റഈസ് മഞ്ചേശ്വരം, സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ് ഇസ്മയിൽ പള്ളിക്കര എന്നിവർ സംസാരിച്ചു.
അദ്നാൻ നന്ദി പറഞ്ഞു. സോളിഡാരിറ്റി കലാസംഘം അവതരിപ്പിച്ച നാടകാവിഷ്കാരവും അരങ്ങേറി. യൂത്ത് കാരവൻ മേയ് 12ന് തിരുവനന്തപുരത്ത് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.