തൃശൂർ നഗരത്തെ മുൾമുനയിലാക്കി ഇടഞ്ഞ കൊമ്പന്റെ പരക്കംപാച്ചിൽ
text_fieldsപ്രതീകാത്മക ചിത്രം
തൃശൂർ: നഗരഹൃദയത്തെ രണ്ടര മണിക്കൂറോളം മുൾമുനയിലാക്കി ഇടഞ്ഞ കൊമ്പന്റെ പരക്കംപാച്ചിൽ. തിരുവനന്തപുരം സ്വദേശി ശിവദത്തിന്റെ ഉടമസ്ഥതയിലുള്ള ‘ശിവം ലക്ഷ്മി അയ്യപ്പൻ’ എന്ന ആനയാണ് ജനവാസമേഖലയിലൂടെ വിരണ്ടോടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കാറുകളും ഇരുചക്രവാഹനങ്ങളും മതിലുകളും തകർത്ത കൊമ്പന് മുന്നിൽനിന്ന് അമ്മയും മകളും അത്ഭുതകരമായാണ് ജീവിതത്തിലേക്ക് തിരികെ കയറിയത്.ആനയെ ശനിയാഴ്ച രാവിലെ എട്ടേമുക്കാലോടെയാണ് പാപ്പാന്മാർ ചേർന്ന് പാറമേക്കാവിലും വടക്കുന്നാഥന് മുന്നിലും തൊഴാനായി എത്തിച്ചത്.
തൊഴൽ കഴിഞ്ഞ് അവിടെവെച്ച് അസ്വസ്ഥനായ ആന ആദ്യം സ്വരാജ് റൗണ്ടിലൂടെ ഇടഞ്ഞോടി. തുടർന്ന് പാലസ് റോഡിലൂടെ ഓടിയ ആന ടൗൺഹാളിന്റെ മതിൽ തകർത്തു. ഇതിനിടെ വിമല കോളജ് അധ്യാപകൻ ഹരീഷിന്റെ കാറും സമീപത്തെ ഓട്ടോറിക്ഷയും കുത്തി നശിപ്പിച്ചു. തുടർന്ന് രാമനിലയം വഴി ചെമ്പൂക്കാവിലേക്ക് നീങ്ങിയ ആന തോട് കടന്ന് നൂറോളം കുടുംബങ്ങൾ താമസിക്കുന്ന ഗാന്ധിനഗറിൽ പ്രവേശിക്കുകയായിരുന്നു.
ഗാന്ധിനഗറിലെ ജനവാസ മേഖലയിലെ നെട്ടോട്ടത്തിനിടെയാണ് സംഗീതയെന്ന സ്ത്രീ സഞ്ചരിച്ച കാറിന് നേരെ കൊമ്പൻ പാഞ്ഞടുത്തത്. ഡ്രൈവിങ് സീറ്റിനരികിൽ കൊമ്പുകുത്തി വാഹനം ഉയർത്തിയെങ്കിലും രണ്ട് മതിലുകൾക്കിടയിൽ കാർ കുരുങ്ങിയതിനാൽ പൂർണമായി മറിഞ്ഞില്ല. തൊട്ടുപിന്നിൽ സ്കൂട്ടറിലുണ്ടായിരുന്ന മകൾ ശ്രുതിയും തലനാരിഴക്ക് രക്ഷപ്പെട്ടു. ആന അൽപം മുന്നോട്ട് മാറിയപ്പോഴാണ് നാട്ടുകാർ സംഗീതയെ പുറത്തെടുത്തത്.പത്ത് ബൈക്കുകളാണ് പരക്കം പാച്ചിലിനിടയിൽ ആന നശിപ്പിച്ചത്. ഒട്ടേറെ വീടുകളുടെ ഗേറ്റുകളും മതിലുകളും തകർന്നു. ബൈക്കുകളിൽ അഞ്ചെണ്ണം ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ജോലിക്കെത്തിയ തൊഴിലാളികളുടേതാണ്.
അതിനിടെ, ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ഒരു സംഘം കൈയേറ്റം നടത്തി. മനോരമ ഫോട്ടോഗ്രാഫർ വിഘ്നേശ്വർ, കേരള കൗമുദി ഫോട്ടോഗ്രാഫർ റാഫി എം. ദേവസി എന്നിവർക്കാണ് മർദനമേറ്റത്. തുടർച്ചയായി ഓടിയ ആനയെ ഒന്നര മണിക്കൂറിന് ശേഷമാണ് തളക്കാനായത്. അവസാനം ഓടിയെത്തിയ പറമ്പിൽ വെച്ച് തണുത്ത വെള്ളം ഒഴിച്ചും പഴങ്ങൾ നൽകിയുമാണ് മെരുക്കിയത്.വിരണ്ടോടുന്നതിനിടയിൽ തട്ടിയാകണം ആനക്ക് മസ്തകത്തിലും ചെവിയുടെ പുറകിലുമായി പരിക്കുകളുണ്ട്. എലിഫന്റ് സ്ക്വാഡും പൊലീസും ചേർന്നാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

