‘കട്ടി’ന് കാരണം കെ.എസ്.ഇ.ബിയുടെയും റെഗുലേറ്ററി കമീഷന്‍റെയും വീഴ്ച
text_fieldsതിരുവനന്തപുരം: 10 വർഷമായി പവർകട്ടില്ലാത്ത സംസ്ഥാനമെന്ന അവകാശവാദം കെട്ടുപോകാൻ ഇടയാക്കിയത് കാര്യക്ഷമമായി പ്രവർത്തിക്കുന്നതിൽ കെ.എസ്.ഇ.ബിയും റെഗുലേറ്ററി കമീഷനും വരുത്തിയ വീഴ്ച. കെ.എസ്.ഇ.ബിക്ക് വ്യക്തമായ വൈദ്യുതി മാനേജ്മെന്‍റ് പ്ലാൻ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ അനുമതി ചോദിച്ച് ഏപ്രിൽ എട്ടിന് കെ.എസ്.ഇ.ബി നൽകിയ അപേക്ഷയിൽ റെഗുലേറ്ററി കമീഷൻ തീരുമാനമെടുത്തത് 18 ദിവസം വൈകിയാണ്.
മുൻവർഷങ്ങളിലും വേനൽ മാസങ്ങളിൽ, സംസ്ഥാനം ഇപ്പോഴത്തേതിന് സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ട്. ഈ വർഷം മാർച്ച് തുടക്കം മുതൽ തന്നെ, വേനൽമഴയുടെ കുറവ് അനുഭവപ്പെട്ടു. ഫെബ്രുവരിയിൽ തുടങ്ങിയ പശ്ചിമേഷ്യയിലെ യുദ്ധം കാരണം രാജ്യത്ത് എൽ.പി.ജി ക്ഷാമമുണ്ടായി. പാചക ആവശ്യങ്ങൾക്ക് ജനം വൈദ്യുതോപകരണങ്ങളിലേക്ക് കൂട്ടത്തോടെ മാറുന്നത് ശ്രദ്ധയിൽപെടുകയും ചെയ്തു.
ഇത്തരം ആകസ്മിക സാഹചര്യങ്ങൾ നിരീക്ഷിക്കാനുള്ള സംവിധാനം കെ.എസ്.ഇ.ബിക്ക് ഉണ്ടായില്ല. കാര്യക്ഷമമായ നിരീക്ഷണ സംവിധാനം ഉണ്ടായിരുന്നെങ്കിൽ വിദഗ്ധമായ മാനേജ്മെന്‍റ് പ്ലാനിലൂടെ ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നുവെന്ന് റെഗുലേറ്ററി കമീഷൻ ചൂണ്ടിക്കാട്ടുന്നു. ഇത്തവണ വേനൽക്കാലത്ത് 6000 മെഗാവാട്ടിന് മുകളിൽ വൈദ്യുതി ആവശ്യമായിവരുമെന്ന് മുൻകൂട്ടി കെ.എസ്.ഇ.ബി കോർ കമ്മിറ്റിക്ക് കണക്കാക്കാൻ കഴിഞ്ഞില്ല. യുദ്ധസാഹചര്യമുണ്ടായിട്ടും ഇപ്പോഴത്തെ റെക്കോർഡ് ഉപയോഗം 6033 മെഗാവാട്ടാണ്. വേനൽക്കാലത്തെ വൈദ്യുതി ഉപയോഗം കണക്കിലെടുത്ത് വൈദ്യുതി ബാർട്ടർ സിസ്റ്റത്തിൽ വാങ്ങുന്നതിന് കൂടുതൽ ശ്രമം നടത്താമായിരുന്നുവെങ്കിലും അതുണ്ടായില്ല.
2025, 2026 വർഷങ്ങളിലെ വേനൽ മാസങ്ങളിൽ ബാർട്ടർ സിസ്റ്റത്തിൽ വാങ്ങിയതിന്‍റെ തോതും അതിനു വേണ്ടിവന്ന ക്രമീകരണങ്ങളും വിലയിരുത്തിയിരുന്നുവെങ്കിൽ ഇത്തവണ പുറത്തുനിന്ന് വാങ്ങുന്നതിന് മുൻകൂട്ടി ക്രമീകരണം ഉണ്ടാക്കാമായിരുന്നു. പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള മൂന്ന് കരാറുകൾ അവസാനിച്ചിട്ടും പുതിയവ തയാറാക്കിയില്ല. ഓരോ കരാറും 200 മെഗാ വാട്ടിന്റേതാണ്. പുതിയ കരാർ ഉണ്ടാക്കുന്നതിൽ വീഴ്ച വരുത്തിയതോടെ 600 മെഗാ വാട്ട് വൈദ്യുതിയാണ് ഇല്ലാതായത്.
പവർ എക്സ്ചേഞ്ച് വഴി 90 ദിവസം മുമ്പ് വൈദ്യുതിക്ക് ബുക്കിങ് നടത്താമായിരുന്നിട്ടും ചെയ്തില്ല. ട്രാൻസ്ഫോർമറുകളുടെ ശേഷി വർധിപ്പിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി. സൗരോർജ വൈദ്യുതി ഉൽപാദനം കൂടിയതിനാൽ അത് ഉൾക്കൊള്ളുന്നതിനായി, കരാർ വ്യവസ്ഥയിൽ ലഭിക്കുന്ന 1000 മെഗാവാട്ട് വരെ വൈദ്യുതി പാഴാക്കുന്നുണ്ട്.
ബാറ്ററി സ്റ്റോറേജ് നിലയങ്ങൾ (ബെസ്) ഒരുക്കുന്നത് വേനലിനുമുന്നേ പൂർത്തിയാക്കിയിരുന്നെങ്കിൽ പകൽ വൈദ്യുതി പാഴാക്കാതെ ശേഖരിക്കാമായിരുന്നു. 465 മെഗാവാട്ട് വൈദ്യുതി, യൂനിറ്റിന് ശരാശരി 4.29 രൂപക്ക് 25 വര്‍ഷത്തേക്ക് വാങ്ങാനുള്ള കരാര്‍ 2023 മേയ് 10ന് വൈദ്യുതി റഗുലേറ്ററി കമീഷന്‍ റദ്ദാക്കിയിരുന്നു. നിസാര സാങ്കേതികത്വം പറഞ്ഞാണ് കുറഞ്ഞവിലയിൽ കിട്ടുമായിരുന്ന വൈദ്യുതി അന്നത്തെ റഗുലേറ്ററി കമീഷന്‍റെ ഉത്തരവ് വഴി ഇല്ലാതായത്. കരാര്‍ റദ്ദാക്കിയില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ യൂനിറ്റിന് 3.55 രൂപക്ക് വൈദ്യുതി കിട്ടുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

