പൊലീസ് നുണപ്രചരണം പൊതുസമൂഹം തള്ളിക്കളയണം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
text_fieldsകോഴിക്കോട്: തിങ്കളാഴ്ച മുതൽ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ ഫ്രറ്റേണിറ്റിയുടെ വിദ്യാഭ്യാസ അവകാശ സമരത്തെ ക്രിമിനൽവത്കരിക്കാൻ അത്യധികം ആവേശം കാണിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ. ന്യായമായ ആവശ്യങ്ങൾ ഉയർത്തി മാന്യമായി സമരം നയിച്ച ഫ്രറ്റേണിറ്റി നേതാക്കളെ കള്ളക്കേസുകൾ ചുമത്തി അറസ്റ്റിലാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. സമരം കൈകാര്യം ചെയ്യുന്നിടത്തും തുടർന്നും പ്രകോപനപരമായ സമീപനമാണ് നിരന്തരമായി പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത്.
കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെത്തിയ ഫ്രറ്റേണിറ്റിയുടെ സംസ്ഥാന നേതാക്കളോട് സ്റ്റേഷനകത്തും വളരെ മോശമായ രീതിയിലാണ് പൊലീസ് ഇടപെട്ടത്. മാത്രമല്ല, അറസ്റ്റ് ചെയ്തവരെ സന്ദർശിക്കാൻ പോലും അനുവദിക്കാത്ത ധിക്കാരപരമായ സമീപനമാണ് പൊലിസ് തുടർന്നത്. സമരം ചെയ്ത് അറസ്റ്റിലായ പ്രവർത്തകരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ പൊലിസ് സ്റ്റേഷനിൽ പ്രതിഷേധിക്കുക പോലും ചെയ്യേണ്ടി വന്നു.
ചൊവ്വാഴ്ച്ച ഉച്ചക്ക് 2.45 ഓടെ പൊലീസ് വാർത്തക്കുറിപ്പ് തയാറാക്കി "Media Cell Kkd City" എന്ന Whatsapp ഗ്രൂപ് വഴി മാധ്യമങ്ങൾക്ക് കൈമാറിയ കുറിപ്പ് വഴി വിദ്യാഭ്യാസ അവകാശസംരക്ഷണ പോരാളികളായ ഫ്രറ്റേണിറ്റിയുടെ നേതാക്കളെ പൈശാചികവൽക്കരിക്കാനും ക്രിമിനലുകളായി സ്ഥാപിക്കാനുമുള്ള ആസൂത്രിത ശ്രമം നടത്തിയിരിക്കുകയാണ് കസബ പൊലിസ്. സമരം ചെയ്തവരെ കൊടും ക്രിമിനലുകളെ പോലെ ചിത്രീകരിച്ച് സ്റ്റേഷന് അകത്തുനിന്നെടുത്ത ചിത്രമുൾപ്പെടെ നൽകിയുള്ള സ്തോഭജനകമായ കള്ള വാർത്ത നിർമാണമാണ് പൊലീസ് നടത്തിയത്.
അറസ്റ്റിലായ ഫ്രറ്റേണിറ്റി പ്രവർത്തകർ വർഷങ്ങളായി നടത്തുന്ന സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ അപകീർത്തിപ്പെടുത്താൻ പൊലീസിൻ്റെ നുണ പ്രചരണങ്ങൾ കൊണ്ട് കഴിയില്ല. പൊലിസ് തയാറാക്കിയ നുണക്കഥ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചിരിക്കുകയാണ് ദേശാഭിമാനി പത്രം. കസബ സ്റ്റേഷൻ തയാറാക്കിയ പൊലിസ് ഭാഷ്യം അക്ഷരം തെറ്റാതെ ദേശാഭിമാനിക്ക് എന്തുകൊണ്ട് സ്വീകര്യമായി എന്നത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കേരളത്തോട് വിശദീകരിക്കേണ്ടി വരും. കേരളത്തിൽ ആരുടെ പൊലീസാണ് ഉള്ളതെന്ന് മിസ്റ്റർ ചെന്നിത്തല പറയണമെന്നും നഈം ഗഫൂർ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

