നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസംകൂടി വേണമെന്ന് അന്വേഷണസംഘം
text_fieldsകൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസംകൂടി വേണമെന്ന് അന്വേഷണ സംഘം. അനുവദിച്ച സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് കൂടുതൽ സമയം ആവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണ കോടതിയെ സമീപിച്ചത്.
അതിനിടെ, കോടതിയുടെ കസ്റ്റഡിയിലുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി ഉപയോഗിച്ചെന്ന് കാണിച്ച് വ്യാഴാഴ്ച അഡീഷനൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂഷൻ റിപ്പോർട്ട് നൽകി. എന്നാൽ, അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക നിർദേശം നൽകിയിട്ടും ഫെബ്രുവരി ഒന്ന് മുതൽ മാർച്ച് ഒന്ന് വരെ നടത്തിയ അന്വേഷണത്തെക്കുറിച്ച് റിപ്പോർട്ടിൽ ഒരു പരാമർശവുമില്ല. ഈ സാഹചര്യത്തിൽ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കാൻ കഴിയില്ല. ഈ മാസം പത്തിനോ അതിനുമുമ്പോ അന്വേഷണ വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് നൽകണമെന്ന് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ കോടതിയിൽനിന്ന് ചോർന്നതിൽ ആശങ്കയറിയിച്ച് നേരത്തേ സുപ്രീംകോടതിക്കും മുഖ്യമന്ത്രിക്കും നടി കത്തയച്ചിരുന്നു. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് മറ്റൊരു കമ്പ്യൂട്ടർ ഉപയോഗിച്ച് ആക്‌സസ് ചെയ്തതാണെന്ന് സംശയിക്കുന്നതായാണ് പരാതിയിലുള്ളത്. ഇക്കാര്യം അന്വേഷിച്ചുവരുകയാണ്. നടൻ ദിലീപ് ഉൾപ്പെടെ ഒമ്പത് പ്രതികളാണ് വിചാരണ നേരിടുന്നത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

