ടി.കെ. വിനോദ് കുമാറിന് ഡി.ജി.പി റാങ്ക്; കെ. സേതുരാമൻ ഉത്തരമേഖല ഐ.ജി
text_fields1. ടി.കെ. വിനോദ് കുമാർ, 2. മനോജ് എബ്രഹാം, 3. കെ. പത്മകുമാർ
തിരുവനന്തപുരം: ഐ.ജി ലക്ഷ്മൺ മുഖ്യമന്ത്രിയുടെ ഓഫിസിനുനേരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണിയുമായി ആഭ്യന്തരവകുപ്പ്. ഡി.ജി.പി റാങ്കോടെ ടി.കെ. വിനോദ് കുമാറിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. ഡി.ജി.പി ടോമിൻ തച്ചങ്കരി വിരമിക്കുന്ന ഒഴിവിലാണ് വിനോദ് കുമാറിന് ഡി.ജി.പി പദവി നൽകിയത്. വിജിലൻസ് ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി മനോജ് എബ്രഹാമിനെ ഇന്റലിജൻസ് മേധാവിയായി മാറ്റി നിയമിച്ചു.
ജയിൽ മേധാവി കെ. പത്മകുമാറിനെ ഫയർഫോഴ്സ് മേധാവിയായി നിയമിച്ചു. ബൽറാം കുമാർ ഉപാധ്യായയാണ് പുതിയ ജയിൽ മേധാവി. അഗ്നിരക്ഷാസേന മേധാവി ഡോ. സഞ്ജീബ്കുമാർ പട്ജോഷിയെ കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡ് എം.ഡിയായി നിയമിച്ചു. കൊച്ചി സിറ്റി പൊലീസ് കമീഷണർ സേതുരാമനെ ഉത്തര മേഖല ഐ.ജിയായി നിയമിച്ചു. എ. അക്ബറാണ് പുതിയ കൊച്ചി കമീഷണർ. ഉത്തര മേഖല ഐ.ജി ആയിരുന്ന നീരജ് കുമാർ ഗുപ്തക്ക് പൊലീസ് ആസ്ഥാനത്തെ ചുമതല നൽകി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും നൽകി.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെയും സൈബർ ഓപറേഷന്റെയും അധിക ചുമതല നൽകി. ഇന്റലിജൻസ് ഐ.ജി പി. പ്രകാശിനെ മനുഷ്യാവകാശ കമീഷനിലെ എക്സ് കേഡർ തസ്തികയിൽ നിയമിച്ചു. കണ്ണൂർ റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയെ തീവ്രവാദവിരുദ്ധസേനയിൽ എക്സ് കേഡർ തസ്തികയിൽ നിയമിച്ചു. ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തിയ തോമസ് ജോസിനെ കണ്ണൂർ റേഞ്ച് ഡി.ഐ.ജിയായി നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

