മലയാളി വൈദികനെ അറസ്റ്റ് ചെയ്തതിൽ കേരള ജനതക്ക് പ്രതിഷേധമുണ്ട്; പ്രധാനമന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും കത്തയച്ച് പ്രതിപക്ഷ നേതാവ്
text_fieldsതിരുവനന്തപുരം: ക്രിസ്മസ് പ്രാർഥനക്കിടെ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും ഉള്‍പ്പെടെ ആറു പേരെ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ അറസ്റ്റു ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ കത്ത്.
സംഭവം അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനത്തെക്കുറിച്ച് ഗൗരവമായ ആശങ്കകൾ ഉയർത്തുകയാണെന്നും സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി.
സമാധാനപരമായ പ്രാർഥനായോഗം നടത്തിയതിന് വ്യക്തികളെ അറസ്റ്റ് ചെയ്യുന്നത് ഭരണഘടനവിരുദ്ധവും നമ്മുടെ ജനാധിപത്യ, മതേതര മൂല്യങ്ങളുടെ ചൈതന്യത്തിനെതിരുമാണ്. വിഷയത്തിൽ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
ക്രിസ്മസ് ആഘോഷത്തിനിടെ മതപരിവർത്തനം ആരോപിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ പൊലീസിന് കൈമാറിയ മലയാളി വൈദികനെയും കുടുംബത്തെയുമാണ് മഹാരാഷ്ട്ര പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. സി.എസ്.ഐ സൗത്ത് കേരള ഡയോസിസ് നാഗ്പൂർ മിഷനിലെ വൈദികനായ ഫാ. സുധീർ, അദ്ദേഹത്തിന്റെ ഭാര്യ ജാസ്മിൻ എന്നിവരുൾപ്പെടെ 12 പേരാണ് ബജ്‌റങ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായത്.
തിരുവനന്തപുരം ജില്ലയിലെ അമരവിള സ്വദേശിയായ ഫാ. സുധീർ അഞ്ച് വർഷമായി മഹാരാഷ്ട്രയിൽ സേവനമനുഷ്ഠിച്ചു വരികയാണ്. അറസ്റ്റിലായ ബാക്കി പത്തു പേർ മഹാരാഷ്ട്ര സ്വദേശികളാണ്. ഫാ. സുധീർ, ഭാര്യ ജാസ്മിൻ എന്നിവർക്കും പ്രദേശവാസികളായ ആറു പേർക്ക് ബുധനാഴ്ച കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
ചൊവ്വാഴ്ച രാത്രി നാഗ്പുർ, അമരാവതി തഹസിലിലെ സിൻഗോഡിയിലുള്ള ഒരു വീട്ടിൽ പ്രാർഥന നടക്കുന്നതിനിടെ ബജ്റംഗ്ദൾ പ്രവർത്തകർ തടയുകയും സംഘർഷാവസ്ഥയുണ്ടാക്കി പൊലീസിന് കൈമാറുകയുമായിരുന്നു. മുമ്പും സംഘ്പരിവാർ ആക്രമണത്തിന് ഇവർ ഇരയായിട്ടുണ്ട്.
നിർബന്ധിത മതപരിവർത്തനം ആരോപിച്ചായിരുന്നു അറസ്റ്റ്. ക്രിസ്മസ് ആഘോഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘ്പരിവാർ നടത്തിയ ആക്രമണങ്ങളുടെ തുടർച്ചയായിരുന്നു ഇതും. അറസ്റ്റിനെതിരെ കേരളത്തിൽ സഭാ നേതൃത്വത്തിൽ പ്രക്ഷോഭത്തിന് ഒരുങ്ങുന്നതിനിടെയാണ് ജാമ്യം ലഭിച്ചത്.
-------------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

