പി. കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പാർട്ടിക്ക് തെറ്റുപറ്റി -പാലോളി മുഹമ്മദ് കുട്ടി
text_fieldsമലപ്പുറം: തളിപറമ്പിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പാർട്ടിക്ക് തെറ്റുപറ്റിയെന്ന് മുതിർന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി. നേതൃത്വം മാറുകയല്ല പ്രശ്നങ്ങൾ കണ്ടെത്തി തിരുത്തുകയാണ് വേണ്ടതെന്നും പാലോളി മുഹമ്മദ് കുട്ടി മീഡിയവണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായിരിക്കെ പാർട്ടി കമ്മറ്റികളിൽ നിർഭയമായി അഭിപ്രായം പറയാമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത് മോശമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.'ശ്യാമള കഴിവുള്ള സ്ത്രീയാണ്. അവിടെ പ്രശ്നം ഗോവിന്ദന്റെ ഭാര്യയാണ് എന്നതാണ്. അത് ജനങ്ങളെ സ്വാധീനിച്ചു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. നേതൃത്വം മാറുകയല്ല തെറ്റ് തിരുത്തുകയാണ് വേണ്ടത്. യുവാക്കൾ നേതൃസ്ഥാനത്തേക്ക് വന്നാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കാണുന്നില്ല. യുവാക്കൾ വരണം, പാർട്ടി സംവിധാനത്തിൽ അതിനുള്ള തീരുമാനങ്ങളൊക്കെയുണ്ട്. അതൊന്നും യഥാർഥത്തിൽ ഈ പ്രശ്നത്തിനുള്ള ചികിത്സയല്ല. അതെന്താണെന്ന് കണ്ടെത്തി പരിഹരിക്കണം. നിർഭയമായി അഭിപ്രായം പറയാമെന്ന ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവന മോശമാണ്'എന്നും അദ്ദേഹം പറഞ്ഞു.
'ഞാനിപ്പോൾ പാർട്ടി കമ്മറ്റികളിൽ പങ്കെടുക്കാറുണ്ട്. പാർട്ടി സഖാക്കൾക്ക് അവരുടെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയാനുള്ള വേദിയാണ് പാർട്ടി കമ്മറ്റികൾ. അത് ചിലപ്പോൾ അബദ്ധമായിരിക്കും, ചിലപ്പോൾ അവരുടെ ആഗ്രഹമായിരിക്കും, അത് അവർ പറയാറുണ്ട്. കേന്ദ്ര കമ്മറ്റി റിപ്പോർട്ടൊക്കെ ചർച്ച ചെയ്യാൻ രണ്ട് ദിവസം കമ്മറ്റി കൂടും, ആ രണ്ട് ദിവസവും ഓരോരുത്തരും പറയാനുള്ളത് പറയും. നിലവിൽ തന്നെ നിർഭയമായി സഖാക്കൾ അഭിപ്രായം പറയാറുണ്ട്. പിന്നെ എന്തിനാണ് പറഞ്ഞതെന്ന് മനസ്സിലാവുന്നില്ല. അഭിപ്രായം പറയാൻ വല്ലവരും പേടിച്ച് നിൽക്കുന്ന അനുഭവം എനിക്കില്ല'എന്നും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

