പത്തു വർഷത്തെ ‘റീൽസ്’ നിർമ്മാണവും, ‘വീണമീട്ടലും’ മാത്രമാണ് ആരോഗ്യവകുപ്പിലെ പ്രശ്നം; റിയാസിന് മറുപടിയുമായി കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: കേരളത്തിലെ ആരോഗ്യവകുപ്പ് ഭയാനകമായ അവസ്ഥയിലാണെന്ന പ്രചാരണം തെറ്റാണെന്ന് കെ. മുരളീധരൻ എം.എൽ.എ. നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം വിമർശനങ്ങൾ തള്ളിക്കളഞ്ഞതും, മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തിയതും.
ആരോഗ്യവകുപ്പ് ഇന്ന് നേരിടുന്ന ഏകപ്രശ്നം കഴിഞ്ഞ പത്തു വർഷത്തെ ‘റീൽസ്’ നിർമ്മാണവും, കഴിഞ്ഞ അഞ്ചു വർഷത്തെ ‘വീണമീട്ടലും’ മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. നിലവിലെ സർക്കാർ അധികാരത്തിൽ വന്ന ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ ആരോഗ്യപ്രശ്നങ്ങളിലും കൃത്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സിസ്റ്റത്തോട് സഹകരിക്കാത്ത ഉദ്യോഗസ്ഥർക്ക് കസേരയിൽ തുടരാൻ അർഹതയില്ലെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. ഭരണം മാറിയതറിയാതെ പഴയ ഭരണാധികാരികളോട് കൂറ് പുലർത്താൻ ശ്രമിച്ച ഉദ്യോഗസ്ഥരെയാണ് കസേര മാറ്റിയിരുത്തിയത്. ഇത്തരം നടപടികൾ ഭാവിയിലും തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നിപ പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടിയവർക്കുള്ള മറുപടിയായാണ് അദ്ദേഹം മുഹമ്മദ് റിയാസിനെതിരെ തിരിഞ്ഞത്. നിപ ബാധിതനായ രോഗിക്ക് 24 മണിക്കൂറിനുള്ളിൽ ബഹ്‌റൈനിൽ നിന്നും മരുന്ന് എത്തിച്ച സംഭവം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. എന്നാൽ, മുഹമ്മദ് റിയാസ് മന്ത്രിയായിരുന്ന കാലയളവിൽ ഇങ്ങനെയൊരു മരുന്ന് സ്റ്റോക്ക് ചെയ്യാൻ തയ്യാറായിരുന്നില്ലെന്ന് മുരളീധരൻ ഓർമ്മിപ്പിച്ചു. "നേരത്തെ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്ന് പ്രമേയ അവതാരകൻ ആവശ്യപ്പെട്ടു. ഫെബ്രുവരിയിൽ തന്നെ അത് ചെയ്യേണ്ടതായിരുന്നു. അന്ന് ആരായിരുന്നു അധികാരത്തിൽ? ഞാൻ ആയിരുന്നോ മന്ത്രി?" എന്ന് മുരളീധരൻ ചോദിച്ചു. സിസ്റ്റത്തോട് സഹകരിക്കാത്തവരെ വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാട് ആരോഗ്യമന്ത്രി സഭയിൽ ആവർത്തിച്ചു.
രോഗങ്ങൾ പടരുന്നത് ഏതെങ്കിലും മുന്നണിയുടെ ഭരണത്താലാണെന്ന് വിശ്വസിക്കുന്നവരല്ല ഞങ്ങൾ, നിലവിലെ ആരോഗ്യവകുപ്പ് മന്ത്രിയുടെ കാഴ്ചപ്പാടല്ല പ്രതിപക്ഷത്തിനുള്ളത് എന്ന് മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. പകർച്ചവ്യാധികൾ പടരാതിരിക്കാൻ സർക്കാറിനോടൊപ്പം നിന്ന് പ്രവർത്തിക്കുന്ന ക്രിയാത്മക പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ് തങ്ങൾ നിർവഹിക്കുന്നത്. സർക്കാർ വരുത്തുന്ന വീഴ്ചകൾ ചൂണ്ടിക്കാണിക്കുക എന്നത് തങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു സർക്കാറിനെ പൂർണ്ണമായി വിലയിരുത്താൻ 35 ദിവസം മതിയാകില്ലെങ്കിലും, ഭരണം ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് തിരിച്ചറിയാൻ അത്രയും ദിവസം ധാരാളമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം സർക്കാറിനെതിരെ വിമർശനം ഉന്നയിച്ചത്. കേരള മോഡൽ ആരോഗ്യസംവിധാനത്തെ ലോകം മുഴുവൻ അംഗീകരിച്ചിട്ടുള്ളതാണ്. എന്നാൽ, നിലവിലെ സർക്കാർ ആ മാതൃക കൈവിടുകയാണെന്ന് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യം വ്യക്തമാക്കുന്നു. ഇത് കേരളത്തിലെ 100 ശതമാനം ആളുകളും അംഗീകരിക്കില്ല. ഭരണപരമായ തർക്കങ്ങൾക്കും പ്രഖ്യാപനങ്ങൾക്കും ഇടയിൽ പലരുടെയും ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിപ്പ, എബോള, എംപോക്സ്, ഡെങ്കിപ്പനി, ഷിഗല്ല, വെസ്റ്റ് നൈൽ, മലേറിയ, കോളറ, അമീബിക് മസ്തിഷ്ക ജ്വരം തുടങ്ങിയ മാരക സ്വഭാവമുള്ള രോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യം ഗൗരവകരമാണ്. ജൂൺ 9 മുതൽ 19 വരെയുള്ള പത്തു ദിവസത്തിനുള്ളിൽ 87 മരണങ്ങളാണ് വിവിധ രോഗങ്ങൾമൂലം റിപ്പോർട്ട് ചെയ്തത്. രോഗവ്യാപനം രൂക്ഷമാകുമ്പോൾ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ഇടതുപക്ഷത്തിന്റെ സംസ്കാരമല്ലെന്നും റിയാസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

