വാളയാറിലേത് ബി.ജെ.പി-ആർ.എസ്.എസ് ക്രിമിനലുകൾ നടപ്പാക്കിയ കൊലപാതകം -മന്ത്രി ആർ.ബിന്ദു
text_fieldsതൃശൂർ: വാളയാറിലേത് ആൾക്കൂട്ടകൊലയല്ലെന്നും ബി.ജെ.പി-ആർ.എസ്.എസ് ക്രിമിനലുകളുടെ നേതൃത്വത്തിൽ നടന്ന കൊലപാതകമാണെന്നും മന്ത്രി ആർ.ബിന്ദു. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
പാവപ്പെട്ടവരേയും ജാതിശ്രേണിയിൽ പിന്നിൽ നിൽക്കുന്നവരേയും കൂട്ടമായി ആക്രമിക്കുന്ന പ്രവണത ബി.ജെ.പി ശക്തിപ്പെടുന്ന സ്ഥലങ്ങളിൽ കണ്ടുവരുന്നതാണ്. ഉത്തരേന്ത്യയിൽ ദിവസമെന്നോണം ബി.ജെ.പി-ആർ.എസ്.എസ് ക്രിമിനലുകളുടെ നേതൃത്വത്തിൽ ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ടെന്നും മന്ത്രി ബിന്ദു പറഞ്ഞു.
കൊലപ്പെട്ട രാംനാരായണന്റെ കുടുംബത്തോടൊപ്പമാണ് സര്‍ക്കാറെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തും. കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
നേരത്തെ, വാളയാര്‍ ആള്‍ക്കൂട്ട കൊലക്ക് പിന്നില്‍ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണെന്ന് മന്ത്രി എം.ബി രാജേഷും പറഞ്ഞിരുന്നു. ബംഗ്ലാദേശി എന്ന് ആക്ഷേപിച്ചാണ് ആള്‍കൂട്ടം രാംനാരായണിനെ ആക്രമിച്ചതെന്നും ആര്‍എസ്എസ് നേതാക്കളാണ് അതിന് നേതൃത്വം നല്‍കിയതെന്നും എം.ബി രാജേഷ് പറഞ്ഞു.
ഇഷ്ടപ്പെടാത്തവരെ തല്ലിക്കൊല്ലാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്നും ഫാഷിസ്റ്റ് ആക്രമണത്തിന്‍റെ മണ്ണായി കേരളത്തെ മാറ്റാമെന്നത് വ്യാമോഹം മാത്രമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പറഞ്ഞു.
ഇന്ത്യയുടെ മതനിരപേക്ഷതക്കു മേൽ കൈവെക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. ഇതിന്‍റെ ചുവടുപിടിച്ചാണ് ആർ.എസ്.എസ് ഗുണ്ടാസംഘം അവർക്കിഷ്ടപ്പെടാത്തവരെ തല്ലിക്കൊല്ലുന്നത്. വാളയാറിൽ പാവം തൊഴിലാളിയെ തല്ലിക്കൊന്നപ്പോൾ ആക്രോശിച്ചത് നീ ബംഗ്ലാദേശിയല്ലേ എന്നാണ്. ഇത് വെറും ജൽപനങ്ങളല്ല. ഇതിൽ ആപത്ത് നിറഞ്ഞ താൽപര്യങ്ങളുണ്ട്. എൽ.ഡി.എഫ് സർക്കാർ അത്തരം ശക്തികളോട് വിട്ടുവീഴ്ച കാണിക്കില്ല. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നാണ് കഴിഞ്ഞദിവസം ആർ.എസ്.എസ് സർസംഘ ചാലക് മോഹൻ ഭാഗവത് പറഞ്ഞത്. എന്നാൽ ഇന്ത്യ ഹിന്ദു രാഷ്ട്രമല്ല, മതേതര രാജ്യമാണ്. മതേതരത്വത്തിൽ കൈവെക്കാനാണ് ആർ.എസ്.എസ് ശ്രമമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

