കോവിഡിനിടയിലും സമയബന്ധിതമായി വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡ് വെല്ലുവിളികൾക്കിടയിലും സമയബന്ധിതമായി വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാനാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.2021-22 അധ്യയന വർഷത്തെ സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെയും ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തക വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
2021 - 22 അധ്യയനവർഷത്തിൽ വിതരണം ചെയ്യേണ്ട ആദ്യ വാല്യം പാഠപുസ്തകങ്ങൾ 288 ടൈറ്റിലുകളിലായി 2.62 കോടി എണ്ണമാണ്. 13,064 സൊസൈറ്റികൾ വഴിയാണ് സംസ്ഥാനത്ത് പുസ്തക വിതരണം നടത്തുന്നത്. കോവിഡ് മഹാമാരി വ്യാപനം നിലനിൽക്കെതന്നെ പാഠപുസ്തക വിതരണത്തിന് ലോക്ഡൗണിൽ പ്രത്യേക ഇളവ് ലഭിച്ചതിനാൽ ഇരുപത്തിനാലാം തീയതി മുതൽ വീണ്ടും പുസ്തക വിതരണം ആരംഭിച്ചു. ആകെ 9,39,107 കുട്ടികൾക്കുള്ള യൂണിഫോം വിതരണ കേന്ദ്രത്തിൽ എത്തിച്ചിട്ടുണ്ട്. 39 ലക്ഷം മീറ്റർ തുണിയാണ് ഇതിലേക്കായി സജ്ജമാക്കിയത്. യൂണിഫോം നൽകാത്ത കുട്ടികൾക്ക് യൂണിഫോം അലവൻസ് ആയി 600 രൂപ ക്രമത്തിൽ നൽകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
വിദ്യാർഥികൾക്ക് സമയബന്ധിതമായി പുസ്തകവും യൂണിഫോമും നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് വ്യവസായ വകുപ്പ് മന്ത്രി അഡ്വ പി രാജീവ് ചൂണ്ടിക്കാട്ടി. കോവിഡ് കാലത്തും സമയബന്ധിതമായി യൂണിഫോമും പാഠപുസ്തകവും വിതരണം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പിന് കഴിയുമെന്ന ആത്മവിശ്വാസം എല്ലാവർക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ നേട്ടമാണ് ഇതെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ ജി ആർ അനിലും ചടങ്ങിൽ അധ്യക്ഷൻ ആയിരുന്ന ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജുവും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

