കെ.പി.സി.സി ഭാരവാഹി പട്ടിക ഉടൻ കൈമാറും
text_fieldsതിരുവനന്തപുരം: മാനദണ്ഡത്തിൽ ഇളവ് നൽകുന്നതുമായി ബന്ധെപ്പട്ട് ഉയർന്ന അനിശ്ചിതത്വം പരിഹരിച്ച് കെ.പി.സി.സി ഭാരവാഹി പട്ടിക ഉടൻ ഹൈകമാൻഡിന് കൈമാറും. വനിതകളെ ഭാരവാഹികളാക്കുന്നതിന് മാനദണ്ഡത്തിൽ നേരിയ ഇളവ് നൽകാനുള്ള തീരുമാനം മാറ്റാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചു. ഇതോടെ പട്ടിക അന്തിമമാക്കുന്നതിലെ പ്രധാന കടമ്പ മറികടക്കാനായി.
അടുത്തിടെ സ്ഥാനമൊഴിഞ്ഞ ഡി.സി.സി അധ്യക്ഷരെ ഭാരവാഹിത്വത്തിലേക്ക് തൽക്കാലം പരിഗണിക്കേണ്ടെന്ന തീരുമാനത്തിലും മാറ്റംവേണ്ടെന്ന് ധാരണയായി. ഇതനുസരിച്ചായിരിക്കും ഭാരവാഹികളുടെ എണ്ണം 51ൽനിന്ന് ഉയർത്താതെ അന്തിമ പട്ടിക തയാറാക്കുക. പരമാവധി ബുധനാഴ്ച രാവിലെതന്നെ പട്ടിക ഹൈകമാൻഡ് അംഗീകാരത്തിന് സമർപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഇന്നോ നാളെയോ പ്രഖ്യാപനവും വന്നേക്കും.
മൂന്ന് വൈസ് പ്രസിഡൻറുമാരും 15 ജനറൽ സെക്രട്ടറിമാരും മതിയെന്നായിരുന്നു ആദ്യധാരണ. എന്നാൽ, വൈസ് പ്രസിഡൻറുമാരുടെ എണ്ണം ഒന്ന് കൂട്ടി എക്സിക്യൂട്ടിവിലോ ജനറൽ സെക്രട്ടറിമാരുടെ എണ്ണത്തിലോ ഒരാളെ കുറയ്ക്കുന്നത് ആലോചനയിലുണ്ട്. ഇതിൽ കൂടി തീരുമാനമായ ശേഷമായിരിക്കും പട്ടിക ഹൈകമാൻഡിന് ഫാക്സ് വഴി കൈമാറുക. ഹൈകമാൻഡ് ആവശ്യപ്പെട്ടാലേ സംസ്ഥാന നേതാക്കൾ ഡൽഹിയിലേക്ക് പോകൂ.
മാനദണ്ഡങ്ങൾ അതേപടി പാലിച്ചാൽ പല പ്രമുഖരും പട്ടികയിൽ നിന്ന് പുറത്താകും. അങ്ങനെ വന്നാൽ സംഭവിക്കാവുന്ന തർക്കം മുന്നിൽകണ്ട് ചില ഭേദഗതികൾ ഹൈകമാൻഡ് നിർദേശിച്ചുെവങ്കിലും പൂർണമായി അംഗീകരിക്കാൻ സംസ്ഥാന നേതൃത്വം തയാറല്ല. തുടർന്ന്, മാനദണ്ഡപ്രകാരം ഭാരവാഹികളെ പ്രഖ്യാപിച്ചാൽ തർക്കങ്ങൾ ഉണ്ടാകിെല്ലന്ന് ഉറപ്പുവരുത്താൻ കേന്ദ്രനേതൃത്വം കെ.പി.സി.സി നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു. അതിന് പിന്നാലെയാണ് പട്ടിക കൈമാറുന്നത് തൽക്കാലം ഒഴിവാക്കി കെ.പി.സി.സി പ്രസിഡൻറ് കേരളത്തിലേക്ക് മടങ്ങിയത്. മടങ്ങിവന്നതിന് പിന്നാലെ മുൻനിരനേതാക്കളുമായി വീണ്ടും ആശയവിനിമയം നടത്തിയാണ് മാനദണ്ഡങ്ങളിൽ മാറ്റംവേണ്ടെന്ന ധാരണയിലെത്തിയത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ബുധനാഴ്ച കെ.പി.സി.സി ആസ്ഥാനത്തെത്തി സുധാകരനുമായി ദീർഘമായ ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.