കൂത്തുപറമ്പ് വെടിവെപ്പ് ജോലിയുടെ ഭാഗമായ സംഭവം; ആരോപണങ്ങളിൽ ബുദ്ധിമുട്ടില്ലെന്ന് റവഡ ചന്ദ്രശേഖർ
text_fields1. കൂത്തുപറമ്പിൽ മന്ത്രി രാഘവന്റെ കാർ തടഞ്ഞപ്പോൾ 2. പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകർ
തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെപ്പ് ജോലിയുടെ ഭാഗമായ സംഭവമെന്ന് സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ. കുത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ യാതൊരു ബുദ്ധിമുട്ടുമില്ല. ആ രീതിയിൽ മാത്രമേ സംഭവത്തെ കാണുന്നുള്ളൂ. ഇതുവരെ നല്ല രീതിയിൽ സേവനം ചെയ്യാൻ സാധിച്ചിട്ടുണ്ടെന്നും റവഡ ചന്ദ്രശേഖർ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
കൂത്തുപറമ്പ് വെടിവെപ്പിന് നേതൃത്വം നൽകിയ റവഡയെ സംസ്ഥാന പൊലീസ് മേധാവി കസേരയിലേക്ക് പരിഗണിക്കുന്നതിനെതിരെ കണ്ണൂർ സി.പി.എം നേതൃത്വം കടുത്ത എതിർപ്പാണ് പാർട്ടി സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നത്. ഇത് അവഗണിച്ചാണ് റവഡയെ കൊണ്ടു വരാൻ പിണറായി വിജയൻ തീരുമാനിച്ചത്.
തിങ്കളാഴ്ച ചേർന്ന ഓൺലൈൻ മന്ത്രിസഭയോഗത്തിൽ യു.പി.എസ്.സി കേരളത്തിന് കൈമാറിയ പട്ടികയിലുള്ള നിതിൻ അഗർവാൾ, റവഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരെക്കുറിച്ച് ലഘുവിവരണം മുഖ്യമന്ത്രി തന്നെയാണ് നടത്തിയത്. മൂന്നു പേരിൽ തമ്മിൽ ഭേദം റവഡ ചന്ദ്രശേഖറെന്നും അതിനാലാണ് നിയമിക്കുന്നതെന്നും മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
റോഡ് സുരക്ഷ കമീഷണര്‍ നിതിന്‍ അഗര്‍വാളാണ് പട്ടികയിലെ ആദ്യ പേരുകാരന്. സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ക്ക് ഒരു തരത്തിലും വഴങ്ങാത്ത അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ബി.എസ്.എഫ് മേധാവിയായിരിക്കെ, പാകിസ്താന് അതിര്‍ത്തി വഴിയുള്ള കടന്നുകയറ്റം തടയുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കേന്ദ്രം മാതൃ സര്‍വിസിലേക്ക് മടക്കിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.
തുടര്‍ന്നായിരുന്നു റവഡ ചന്ദ്രശേഖറിനെക്കുറിച്ചുള്ള വിവരണം. റവഡ എ.എ.എസ്.പിയായിരിക്കെ, കൂത്തുപറമ്പ് വെടിവെപ്പില്‍ അഞ്ച് ഡി.വൈ.എഫ്.ഐക്കാര്‍ മരിച്ച കാര്യം മുഖ്യമന്ത്രി പറഞ്ഞില്ല. കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട ചർച്ചയുമുണ്ടായില്ല. മൂന്നാം പേരുകാരനായ യോഗേഷ് ഗുപ്തയെക്കുറിച്ചും വിവരണമുണ്ടായി.
അതേസമയം, കൂത്തുപറമ്പ് വെടിവെപ്പിൽ സി.പി.എം പ്രതിക്കൂട്ടിൽ നിർത്തിയ രവഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കാനുള്ള മന്ത്രിസഭ തീരുമാനത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ ജീവന് അപകടത്തിലാകുന്ന ഘട്ടത്തിലാണ് രവത ചന്ദ്രശേഖരന് വെടിവെക്കാന്‍ ഉത്തരവിട്ടതെന്നാണ് സതീശൻ പറഞ്ഞത്.
പൊലീസ് ആക്ട് പ്രകാരം കൃത്യമായ സമയത്താണ് വെടിവെക്കാൻ ഉത്തരവിട്ടത്. എം.വി. രാഘവനെ കൊലപ്പെടുത്താനാണ് സി.പി.എം അന്ന് ശ്രമിച്ചത്. അന്ന് സ്വാശ്രയ മെഡിക്കല്‍ കോളജിനെതിരെ സമരം നടത്തിയ സി.പി.എമ്മാണ് മാപ്പ് പറയേണ്ടത്. ഇപ്പോള്‍ സ്വകാര്യ സര്‍വകലാശാല നിയമം പാസാക്കുകയാണെന്നും സതീശൻ വ്യക്തമാക്കി.
വില്ലൻ ടു നായകൻ
കണ്ണൂർ: കൂത്തുപറമ്പിൽ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വെടിയേറ്റ് മരിക്കാനിടയായ സംഭവത്തിലെ വില്ലനെയും ഒപ്പംകൂട്ടി സി.പി.എം. കൂത്തുപറമ്പ് വെടിവെപ്പിന് നേതൃത്വം നൽകിയ പ്രധാനികളിൽ ഒരാളായ അന്നത്തെ തലശ്ശേരി എ.എസ്.പി റവഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയതിൽ കണ്ണൂരിലെ പാർട്ടിയിലും മുറുമുറുപ്പ് ശക്തം.
സ്വാശ്രയ വിദ്യാഭ്യാസ നയത്തിനെതിരെ സമരം നടത്തി രക്തസാക്ഷിത്വംവരിച്ചവരെ മറന്ന്, സ്വകാര്യ സർവകലാശാലക്ക് അനുമതി നൽകിയ അതേ ഇടതു സർക്കാറിനാണ് അന്നത്തെ ‘കൊലയാളി’യെ ഡി.ജി.പിയാക്കാനുള്ള നിയോഗം കൈവന്നത്. സർക്കാർ നിലപാടിനെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജനും രംഗത്തുവന്നെങ്കിലും അണികളിൽ നിരാശയും അമർഷവും പ്രകടമാണ്. സമൂഹമാധ്യമങ്ങളിൽ അണികൾ ഇക്കാര്യം പ്രകടിപ്പിക്കുന്നുമുണ്ട്. സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ മാത്രമാണ് സർക്കാർ നിലപാടിലെ അതൃപ്തി പേരിനെങ്കിലും പ്രകടമാക്കിയത്.
വെടിവെപ്പ് സംഭവത്തിനുശേഷം റവഡ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള നേതാക്കളെ കൊലയാളിയാക്കിയായിരുന്നു അന്നത്തെ മുദ്രാവാക്യമേറെയും. പരിയാരം ക്ഷയരോഗ ആശുപത്രി സ്വകാര്യ സ്വത്താക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കെ. കരുണാകരൻ സർക്കാറിന്റെ വിദ്യാഭ്യാസ സ്വകാര്യവത്കരണത്തിനെതിരെയുള്ള സമരമാണ് കൂത്തുപറമ്പ് വെടിവെപ്പിൽ കലാശിച്ചത്.
മന്ത്രിമാരെ കരിങ്കൊടി കാണിക്കാൻ ഡി.വൈ.എഫ്.ഐ തീരുമാനിച്ചതിനിടെ 1994 നവംബർ 25നാണ് കൂത്തുപറമ്പ് അർബൻ ബാങ്കിന്റെ സായാഹ്ന ശാഖ ഉദ്ഘാടനം ചെയ്യാൻ മന്ത്രി എം.വി. രാഘവൻ എത്തുന്നത്. പ്രതിഷേധിച്ചവർക്കെതിരെ ലാത്തിച്ചാർജിൽ തുടങ്ങിയ പൊലീസ് നടപടി വെടിവെപ്പിലാണ് കലാശിച്ചത്. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ കെ.കെ. രാജീവൻ, കെ.വി. റോഷൻ, ഷിബു ലാൽ, മധു, ബാബു എന്നിവർ വെടിയേറ്റ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ് 28 വർഷം കിടപ്പിലായ പുഷ്പൻ കഴിഞ്ഞവർഷവും മരിച്ചു.
സർക്കാർ നിയമിച്ച പത്മനാഭൻ കമീഷൻ നൽകിയ റിപ്പോർട്ടിൽ ഡെപ്യൂട്ടി കലക്ടർ ടി.ടി. ആന്റണി, ഡിവൈ.എസ്.പി. ഹക്കീം ബത്തേരി, എസ്.പി. റവഡ ചന്ദ്രശേഖർ തുടങ്ങിയവരെ കുറ്റക്കാരായി കണ്ടു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നൽകിയ സ്വകാര്യ അന്യായം ഫയലിൽ സ്വീകരിച്ച് കൂത്തുപറമ്പ് കോടതി റവഡ ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി കേസെടുത്തെങ്കിലും ഹൈകോടതി അത് റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

