ഭാര്യയെ ചികിത്സിക്കാൻ വിദേശത്ത് പോയ ഡോക്ടർക്ക് തടഞ്ഞ സ്റ്റൈപ്പൻഡ് നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsകോഴിക്കോട്: അർബുദ രോഗിയായ ഭാര്യക്ക് ചികിത്സ ലഭ്യമാക്കാൻ അമേരിക്കയിലേക്ക് പോയ കോഴിക്കോട് മെഡിക്കൽ കോളജിലെ എം.ഡി വിദ്യാർഥിയായ സീനിയർ റെസിഡൻറിന് സർക്കാർ ഉത്തരവ് മറികടന്ന് തടഞ്ഞ സ്റ്റൈപ്പൻഡ് ഉടൻ നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു.
ഗർഭിണിയായിരിക്കെയാണ് ഡോക്ടറുടെ ഭാര്യക്ക് അർബുദം പിടിപെട്ടത്. പിന്നീട് ഇരട്ടക്കുട്ടികളെ പ്രസവിച്ചു. തുടർന്നാണ് 144 ദിവസത്തെ അവധിയെടുത്ത് ഡോക്ടർ ഭാര്യക്കൊപ്പം യു.എസ്.എയിലേക്ക് പോയത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ അംഗീകാരത്തോടെയായിരുന്നു ഭാര്യയുടെ ചികിത്സക്കുള്ള വിദേശയാത്ര. അവധിയെടുക്കുന്ന ദിവസങ്ങൾക്ക് പകരം ജോലി ചെയ്യണമെന്നായിരുന്നു വ്യവസ്ഥ.
കമീഷൻ മെഡിക്കൽ കോളജ് സൂപ്രണ്ടിൽ നിന്ന് റിപ്പോർട്ട് വാങ്ങി. 45 ദിവസത്തിൽ കൂടുതൽ അവധിയെടുത്താൽ സ്റ്റൈപ്പൻഡ് അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു സൂപ്രണ്ടിെൻറ നിലപാട്. എന്നാൽ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് മറികടന്ന് സ്റ്റൈപ്പൻഡ് നൽകാതിരിക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. ആരോഗ്യവകുപ്പ് സെക്രട്ടറിയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും സ്റ്റൈപ്പൻഡ് നൽകിയ ശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.