ബി.ആർ.എം. ഷെഫീറിന്‍റെ അറസ്റ്റ് ഹൈകോടതി തടഞ്ഞു
text_fieldsകൊച്ചി: അഭിഭാഷക ഓഫിസിലെ ജീവനക്കാരിയെ മർദിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷെഫീറിന്‍റെ അറസ്റ്റ് ഹൈകോടതി താൽക്കാലികമായി തടഞ്ഞു. അഡ്വക്കറ്റ് ക്ലാർക്കായി 10 വർഷത്തോളം ജോലി ചെയ്ത ജീവനക്കാരിയുടെ പരാതിയിൽ നെടുമങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഷെഫീറിന്‍റെ മുൻകൂർ ജാമ്യ ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ഇടക്കാല ഉത്തരവ്. സർക്കാർ നിലപാട് തേടിയ കോടതി ഹരജി ജൂലൈ അഞ്ചിന് പരിഗണിക്കും.
സ്ത്രീയെ ഷെഫീർ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തെന്നാണ് പരാതി. എന്നാൽ, താനറിയാതെ വനിത ക്ലർക്ക് വക്കീൽ ഫീസ് വാങ്ങിയെന്നും രേഖകൾ കടത്തിയെന്നുമാണ് ഷെഫീർ ഹരജിയിൽ ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് അവരോട് ചോദിക്കുക മാത്രമാണ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് താൻ നെടുമങ്ങാട് പൊലീസിൽ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുശേഷമാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചതെന്നും ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നുമാണ് ഷെഫീറിന്‍റെ വാദം.