മയക്കുമരുന്ന് കേസിൽ കാരണമില്ലാതെ തടവ് നീട്ടാനാവില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: മതിയായ കാരണമില്ലാതെ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട പ്രതികളുടെ തടവ് 180 ദിവസത്തിലധികം നീട്ടാനാവില്ലെന്ന് ഹൈകോടതി. അന്വേഷണം പൂർത്തിയായില്ലെങ്കിൽ 180 ദിവസത്തിനുശേഷവും തടവിലിടാൻ നാർകോട്ടിക് നിയമപ്രകാരം കഴിയുമെങ്കിലും ഈ ആവശ്യമുന്നയിച്ച് നൽകിയ ഹരജി ലാഘവത്തോടെ കാണരുതെന്നും ജസ്റ്റിസ് വി.ജി. അരുൺ ഉത്തരവിട്ടു. മയക്കുമരുന്നുമായി പിടിയിലായ തൃശൂർ സ്വദേശി ദയാലിന് 180 ദിവസത്തിനുശേഷവും കീഴ്കോടതി ജാമ്യം നിഷേധിച്ചതിനെതിരെ നൽകിയ ഹരജി അനുവദിച്ചാണ് ഉത്തരവ്.
2022 ആഗസ്റ്റ് 10നാണ് പ്രതിയെ മയക്കുമരുന്നുമായി തൃശൂർ പൊലീസ് പിടികൂടിയത്. അതേസമയം, മയക്കുമരുന്ന് എത്തിച്ച് നൽകിയെന്ന് പറയുന്ന ആഫ്രിക്കൻ പൗരനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. നിശ്ചിതസമയത്തിനുള്ളിലും അന്വേഷണം പൂർത്തിയാക്കാനാകാത്ത സാഹചര്യത്തിൽ തടവ് ഒരു വർഷം വരെ നീട്ടിനൽകാൻ അനുവദിക്കുന്ന നിയമപ്രകാരം പൊലീസ് സെഷൻസ് കോടതിയിൽ ഹരജി നൽകുകയായിരുന്നു. അന്വേഷണം പൂർത്തിയാക്കാൻ രണ്ട് മാസം കൂടി സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം സെഷൻസ് കോടതി ഫെബ്രുവരി ഒമ്പതിന് അനുവദിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ഹൈകോടതിയെ സമീപിച്ചത്.
എന്നാൽ, ഹരജിക്കാരന്റെ കാര്യത്തിൽ തടവ് നീട്ടാൻ ഉന്നയിച്ച കാരണം മതിയാകുന്നതല്ലെന്ന് ഹൈകോടതി വിലയിരുത്തി. പ്രതിയെ മോചിപ്പിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പൊതുവിശദീകരണത്തിനപ്പുറം മറ്റൊന്നും ഉന്നയിക്കാനായില്ല. ഇത് കണക്കിലെടുക്കാതെയാണ് തൃശൂർ സെഷൻസ് കോടതി പ്രതിയുടെ തടവ് നീട്ടിയതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പ്രതിയുടെ തടവ് നീട്ടണമെന്ന പൊലീസ് റിപ്പോർട്ടും തടവ് നീട്ടി കീഴ്കോടതി പുറപ്പെടുവിച്ച ഉത്തരവും റദ്ദാക്കി.
ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയുടെ രണ്ട് ആൾ ജാമ്യവും വ്യവസ്ഥയിൽ പ്രതിക്ക് ജാമ്യവും അനുവദിച്ചു.അന്വേഷണ ഉദ്യോഗസ്ഥർക്കും പബ്ലിക് പ്രോസിക്യൂട്ടർമാർക്കും പരിശീലനം നൽകുന്നതിനായി ഉത്തരവിന്റെ പകർപ്പ് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനും സംസ്ഥാന പൊലീസ് മേധാവിക്കും അയച്ചുകൊടുക്കാൻ രജിസ്ട്രിയോട് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.