പണിമുടക്ക് നോട്ടീസ് ലഭിച്ചിട്ടും സർക്കാർ തടഞ്ഞില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: മാർച്ചിൽ പണിമുടക്ക് നോട്ടീസ് ലഭിച്ചിട്ടും ഉത്തരവുകളിലൂടെയോ മറ്റോ സർക്കാർ അത് തടയാൻ ശ്രമിച്ചില്ലെന്ന് ഹൈകോടതി. പണിമുടക്ക് സമരങ്ങളിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നത് തടഞ്ഞ് സർക്കാർ ഉത്തരവിറക്കണമെന്ന വിധി പുറപ്പെടുവിച്ചാണ് ഹൈകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കടകമ്പോളങ്ങളും സർക്കാർ ഓഫിസുകളും അടഞ്ഞുകിടക്കുകയും ഗതാഗതം നിലക്കുകയും ചെയ്ത കാഴ്ചയാണ് കൺമുന്നിലുള്ളത്. ട്രേഡ് യൂനിയൻ ആക്ട് പ്രകാരം പ്രവർത്തിക്കുന്ന ട്രേഡ് യൂനിയനുകൾക്ക് അവരുമായി ബന്ധമില്ലാത്ത കാര്യത്തിൽ ഇപ്രകാരം ദേശീയതലത്തിൽ ഭരണനിർവഹണം സ്തംഭിപ്പിക്കാൻ കഴിയുമോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു.
സംസ്ഥാന സർക്കാർ എന്ന തൊഴിൽ ദാതാവുമായി തൊഴിൽ തർക്കങ്ങളൊന്നും നിലവിലില്ല. എന്നാൽ, മാർച്ചിൽ പണിമുടക്ക് നോട്ടീസ് ലഭിച്ചിട്ടും ഉത്തരവുകളിലൂടെയോ മറ്റോ സർക്കാർ അത് തടയാൻ ശ്രമിച്ചില്ല. ജീവനക്കാർക്ക് ജോലിക്ക് എത്താനാവുംവിധം ബസുകൾ ഓടിക്കാൻ തയാറായില്ല. ജീവനക്കാരെ തടയുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതോ വാഹനങ്ങൾ ഓടിക്കേണ്ടതോ സംബന്ധിച്ച് ഉത്തരവുകൾ പുറപ്പെടുവിച്ചില്ല.
പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത മാത്രമല്ല, ജോലികൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ഉറപ്പിക്കാനുള്ള ബാധ്യതയും ഒരു ക്ഷേമ സർക്കാറിനുണ്ട്. ജീവനക്കാർക്ക് ജോലിക്കെത്താൻ പൊലീസ് സംരക്ഷണത്തോടെ മതിയായ ബസ് സർവിസുകൾ സർക്കാർ ഉറപ്പു വരുത്തേണ്ടിയിരുന്നു. സമരം തുടരുന്നവർക്കെതിരെ ഡയസ്നോൺ ഉപയോഗിക്കാനും കഴിയും.
പണിമുടക്കുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കുകയോ ജോലിക്ക് എത്താൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുകയോ സർക്കാർ ചെയ്യാത്ത സാഹചര്യം വിലയിരുത്തിയാണ് സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടഞ്ഞും ലംഘിക്കുന്നവർക്കെതിരെ നടപടിക്ക് നിർദേശിച്ചും വകുപ്പുമേധാവികൾക്ക് ഉടൻ ഉത്തരവ് നൽകാൻ ചീഫ് സെക്രട്ടറിക്കും പൊതുഭരണ, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും നിർദേശം നൽകിയത്. ജീവനക്കാർക്ക് ജോലിക്കെത്താൻ മതിയായ വാഹന സൗകര്യം ഉറപ്പു വരുത്തി ഉത്തരവിടണമെന്നും നിർദേശിച്ചു. ഉത്തരവ് എത്രയും വേഗം സർക്കാറിന് കൈമാറണം. നിയമം നടപ്പാക്കാനും ക്രമസമാധാനം പരിപാലിക്കാനും നടപടികൾക്ക് സർക്കാറിന് ബാധ്യതയുണ്ട്. ട്രേഡ് യൂനിയനുകളെയും സർവിസ് സംഘടനകളെയും കേസിൽ കക്ഷിചേർക്കൽ ഈ ഘട്ടത്തിൽ അനിവാര്യമല്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

