ഹാരിസൺ നെടുമ്പാല എസ്റ്റേറ്റ് ഭൂമി ഇപ്പോൾ ഏറ്റെടുക്കില്ലെന്ന് സർക്കാർ
text_fieldsകൊച്ചി: വയനാട് പുനരധിവാസത്തിനുള്ള ടൗൺഷിപ് നിർമാണത്തിന് ഹാരിസൺ മലയാളം ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഇപ്പോൾ ഏറ്റെടുക്കില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി കൽപറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടറിലാണ് ആദ്യഘട്ടമായി മാതൃക ടൗൺഷിപ് നിർമിക്കുന്നതെന്ന് അഡ്വക്കറ്റ് ജനറൽ അറിയിച്ചു. ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാൻ അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹാരിസൺ സമർപ്പിച്ച അപ്പീൽ ഹരജിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
എൽസ്റ്റോൺ ടീ എസ്റ്റേറ്റും അപ്പീൽ നൽകിയെങ്കിലും ഈ ഹരജി കേസ് പരിഗണിക്കുന്ന ബെഞ്ചിൽ എത്താതിരുന്നതിനാൽ ഒരു ഹരജി മാത്രമാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണനക്കെടുത്തത്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരമേ ഭൂമി ഏറ്റെടുക്കാൻ കഴിയൂവെന്നതാണ് ഹരജിക്കാരുടെ വാദം. എന്നാൽ, നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെക്കാമെന്നതായിരുന്നു സർക്കാർ നിലപാടെങ്കിലും സിംഗിൾ ബെഞ്ച് മറിച്ചുള്ള നിർദേശം നൽകുകയായിരുന്നുവെന്നാണ് സർക്കാർ അറിയിച്ചത്.
ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച തർക്കം സിവിൽ കോടതിയുടെ പരിഗണനയിലിരിക്കെ തുക എസ്റ്റേറ്റ് ഉടമകൾക്ക് കൈമാറുന്നത് സുരക്ഷിതമാണോ എന്നതടക്കം കോടതി നേരത്തേ ആരാഞ്ഞിരുന്നു. ഇക്കാര്യത്തിലടക്കം നിലപാട് അറിയിക്കാനായാണ് അപ്പീലുകൾ മാറ്റിയിരിക്കുന്നത്. അതേസമയം, പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നത് തടയില്ലെന്ന് ഡിവിഷൻ ബെഞ്ചും പുനരധിവാസത്തിന് എതിരല്ലെന്ന് ഹരജിക്കാരും വ്യക്തമാക്കി. അപ്പീൽഹരജി ഫയലിൽ സ്വീകരിച്ച കോടതി വീണ്ടും മാർച്ച് 21ന് പരിഗണിക്കാൻ മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.