സംസ്ഥാനത്ത് 744 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസിൽ പ്രതികളെന്ന് സർക്കാർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 744 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസിൽ പ്രതികളെന്ന് സർക്കാർ. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 744 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെന്നും 691 പേർക്കെതിരെ വകുപ്പ് തല നടപടി എടുത്തു എന്നും സർക്കാർ വ്യക്തമാക്കുന്നു. ക്രിമിനൽ കേസ് പ്രതികളായ 18 പൊലീസ് ഉദ്യോഗസ്ഥരെ മാത്രമാണ് സർവീസിൽ നിന്ന് പുറത്താക്കിയത്.
മറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിച്ചു. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 744 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തതായും രേഖകൾ പറയുന്നു. നിയമസഭയിൽ വടകര എം.എൽ.എ കെ കെ രമയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഗാര്‍ഹിക പീഡനം, അതിര്‍ത്തി തര്‍ക്കം തുടങ്ങി കേസുകള്‍ വഴി ക്രിമിനലുകളുടെ പട്ടികയിലുള്‍പ്പെടുന്ന പൊലിസുകാര്‍ മുതല്‍ ഇടുക്കി നെടുങ്കണ്ടത്തെ കസ്റ്റഡി മരണം പോലുള്ള കേസുകളിലും മൃതദേഹത്തില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചവരും വരെ ക്രിമിനല്‍ കേസ് പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.
സംസ്ഥാനത്ത് പൊലിസ് അതിക്രമങ്ങളും ജനങ്ങളോട് മോശമായി പെരുമാറുന്നതുമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചുവരുന്ന പശ്ചാത്തലത്തിലായിരുന്നു കെ.കെ രമയുടെ ചോദ്യം.