‘ഇടതുസർക്കാർ നടത്തിയ സ്വർണക്കൊള്ളയുടെ ചരട് കോൺഗ്രസിന് നേരെ, കേരളത്തിൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വരും’ -നരേന്ദ്ര മോദി
text_fieldsപത്തനംതിട്ട: ഗൾഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ പ്രഥമപരിഗണന അവിടെ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷയാണെന്നും ഇതിന് തുരങ്കംവെക്കുന്ന നടപടികളാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിൽ എൻ.ഡി.എ പ്രചാരണയോഗത്തിലാണ് മോദി കോൺഗ്രസിനെ കടന്നാക്രമിച്ചത്. എന്നാൽ, ശബരിമല സ്വർണക്കൊള്ളയിലടക്കം സി.പി.എമ്മിനെക്കുറിച്ച് കാര്യമായി ഒന്നും പറഞ്ഞില്ല.
കേരളത്തിൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വരുമെന്ന് മോദി പറഞ്ഞു. കോൺഗ്രസ് നേതാക്കളോട് പ്രകോപനപരമായ പ്രസ്താവനകൾ ഇറക്കരുതെന്ന് താൻ പറഞ്ഞതാണ്. എന്നാൽ, അത് ചെവിക്കൊള്ളാതെ അവർ ഗൾഫിലെ ഭരണാധികാരികളെ പ്രകോപിപ്പിക്കുന്ന നിലയിൽ പ്രസ്താവനകൾ നടത്തുകയാണ്. ഇത് അവിടെ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷക്ക് ഭീഷണിയാണ്. ഇറാനിൽ കുടുങ്ങിയ മൽസ്യത്തൊഴിലാളികളെ സുരക്ഷിതമായി എത്തിക്കാൻ സർക്കാർ പ്രയത്നിച്ചയതായും മോദി പറഞ്ഞു.
ശബരിമലയുടെ പവിത്രത തകർക്കുകയാണ് രണ്ടു മുന്നണികളും ആദ്യം ചെയ്ത്ത്. ഇന്ന് അവിടെ കൊള്ളയടിക്കുന്നു. ഇടതുസർക്കാർ നടത്തിയ സ്വർണക്കൊള്ളയുടെ ചരട് കോൺഗ്രസ് നേതാക്കളുടെ നേർക്കാണെന്നും മോദി പറഞ്ഞു. കോൺഗ്രസ് ഇക്കാര്യത്തിൽ നാടകം കളിക്കുന്നു. എല്ലാവരും കള്ളം പറയുന്നു. പൗരത്വ ബില്ല് വന്നപ്പോൾ എല്ലാവരും കള്ളം പറഞ്ഞു. എന്നാൽ, ആർക്കും ഒരു കുഴപ്പമുണ്ടായില്ല. എഫ്.സി.ആർ.എ വന്നപ്പോഴും കള്ളം പറയുന്നു. എന്നാൽ, ഇത് ആർക്കും ദോഷകരമാകില്ല-പ്രധാനമന്ത്രി പറഞ്ഞു.
ആവേശക്കടലായി അനന്തപുരി
തിരുവനന്തപുരം: പൂട്ടിയ അക്കൗണ്ട് വീണ്ടും തുറക്കാൻ ബി.ജെ.പി കിണഞ്ഞുശ്രമിക്കുന്ന നേമം ഉൾപ്പെടെ മണ്ഡലങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. ഉത്സവപ്രതീതി സൃഷ്ടിച്ച അന്തരീക്ഷത്തിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് പുരുഷാരങ്ങൾക്കിടയിലൂടെ സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ മോദി നടത്തിയ റോഡ് ഷോ എൻ.ഡി.എ ക്യാമ്പിന് വലിയ ആവേശമുണ്ടാക്കി.
തിരുവല്ലയിലെ പൊതുപരിപാടിക്ക് കഴിഞ്ഞ് വൈകീട്ട് ആറിനുശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദി കിള്ളിപ്പാലം മുതൽ കരമന വരെയാണ് റോഡ് ഷോയിൽ പങ്കെടുത്തത്. മോദിയെ കാണാൻ സ്ത്രീകളും കുട്ടികളുമടക്കം വൻജനാവലി മൂന്നുമണിയോടെതന്നെ പ്രദേശത്ത് തടിച്ചുകൂടി. അദ്ദേഹം കടന്നുപോയ ഒന്നരകിലോമീറ്ററോളം ദൂരം പലയിടങ്ങളിലായി കേരളത്തിന്റെ തനത്കലാരൂപങ്ങളും നൃത്യനൃത്തങ്ങളുമൊരുക്കി ഉത്സവാന്തരീക്ഷമാണ് ബി.ജെ.പി സൃഷ്ടിച്ചത്.
സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കിള്ളിപ്പാലം മുതൽ കരമന വരെ ബാരിക്കേഡുകൾ തീർത്ത് അതിനപ്പുറത്താണ് ആളുകളെ നിർത്തിയത്. 6.30ഓടെ റോഡ് ഷോ ആരംഭിച്ചു. തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെയായിരുന്നു പര്യടനം. ഒരുമണിക്കൂറിലധികം സമയമെടുത്താണ് റോഡ്ഷോ കരമനയിൽ അവസാനിച്ചത്. തുടർന്ന് മോദി രാത്രിയോടെ ഡൽഹിയിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

