വീണ്ടും സ്നേഹനിധിയായി സുബൈദ; ആടിനെ വിറ്റ് ഇത്തവണയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കി
text_fieldsസുബൈദക്ക് കഴിഞ്ഞവർഷം അഞ്ച് ആടുകളെ ലഭിച്ചപ്പോൾ (ഫയൽ ചിത്രം)
കൊല്ലം: മഹാപ്രളയവും മഹാമാരിയും ആഞ്ഞടിച്ചപ്പോൾ ഒത്തൊരുമയോടെ നേരിട്ട് ലോകത്തിന് മാതൃകയായ നാടാണ് കേരളം. ആ മാതൃകാ സൃഷ്ടിക്കുപിന്നിൽ ഒട്ടനവധി സഹജീവിസ്നേഹികളുടെ ത്യാഗങ്ങളുണ്ട്. അതിലൊരാളാണ് കൊല്ലം പോർട്ട് സ്വദേശിനി സുബൈദ.
ജീവിതത്തിെൻറ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഒാട്ടത്തിനിടയിലും നാടിനായി തന്നാലാകുന്ന കരുതൽ നൽകുന്ന സുബൈദയാണ് വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ വീണ്ടും താരമായത്. തെൻറ ജീവിതോപാധിയായ ആടിനെ വിറ്റതിെൻറ ഒാഹരി വീണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയതാണ് സുബൈദ വീണ്ടും ജനശ്രദ്ധയിൽ വരാൻ കാരണം.
5000 രൂപയാണ് ഇത്തവണ നൽകിയത്. കഴിഞ്ഞവർഷം കോവിഡ് പിടിമുറുക്കിത്തുടങ്ങിയപ്പോൾ പ്രാരബ്ധങ്ങൾ മറന്ന്, ആടിനെ വിറ്റുകിട്ടിയ തുകയിൽനിന്ന് 5510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അവർ നൽകി. അന്ന് ഏറെ വാർത്തയായ ആ ദാനത്തിന് പിറകെ അഞ്ച് ആടുകൾ സമ്മാനമായി ലഭിച്ചു.
ഇത്തവണയും ജില്ല കലക്ടര്‍ ബി. അബ്ദുല്‍ നാസറിന് അവർ പണം നേരിട്ട് കൈമാറി. ബാക്കി വന്ന തുകയില്‍നിന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന 30 കുടുംബങ്ങള്‍ക്ക് അഞ്ചുകിലോ വീതം അരിയും സാമ്പത്തികസഹായവും നല്‍കുമെന്ന് സുബൈദ അറിയിച്ചു.
സംസ്ഥാനത്തെ വാക്‌സിന്‍ക്ഷാമം സംബന്ധിച്ച വാര്‍ത്ത കേള്‍ക്കാനിടയായതാണ് തുക നല്‍കാന്‍ തീരുമാനിച്ചതിന് പിന്നിലെന്ന് സുബൈദ പറഞ്ഞു. പള്ളിത്തോട്ടം പൊലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തുകയാണ് അവർ. ഹൃദ്രോഗിയായ ഭര്‍ത്താവ് അബ്ദുല്‍ സലാമിനും സഹോദരനുമൊപ്പം ചായക്കടയില്‍നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം ജീവിതം തള്ളിനീക്കുന്നത്.