മൂന്നു പ്രതികളെയും പെൺകുട്ടി തിരിച്ചറിഞ്ഞു
text_fieldsഓയൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പൂയപ്പള്ളി സ്റ്റേഷനിലെത്തിച്ചപ്പോൾ
കൊല്ലം: ഓയൂരിലെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പത്മകുമാറിനെയും ഭാര്യ അനിത കുമാരിയെയും മകൾ അനുപമയെയും പൂയപ്പള്ളി സ്റ്റേഷനിലെത്തിച്ചു. പ്രതികളെ മുഖംമറച്ചാണ് പുയപ്പള്ളി സ്റ്റേഷനിലെത്തിച്ചത്. സ്റ്റേഷനു മുന്നിൽ പൊലീസിന് അഭിവാദ്യമർപ്പിച്ചും പ്രതികൾക്കെതിരെ മുദ്രാവാക്യം വിളിച്ചും വൻജനക്കൂട്ടവുമുണ്ടായിരുന്നു.
മൂന്ന് പ്രതികളെയും പെൺകുട്ടിയും സഹോദരനും തിരിച്ചറിഞ്ഞു. പെൺകുട്ടിയെയും സഹോദരനെയും ക്യാമ്പിൽ കൊണ്ട് വന്നാണ് തിരിച്ചറിയൽ നടത്തിയത്. സഹോദരിയെ തട്ടിക്കൊണ്ടുപോയപ്പോൾ കാറിലുണ്ടായിരുന്നത് ഇവര്‍ മൂന്ന് പേര്‍ മാത്രമായിരുന്നുവെന്നാണ് സഹോദരൻ മൊഴി നൽകിയത്.
സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികളെ പിടികൂടിയത്. പുളിയറയിലെ ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കവേയാണ് മൂവരും പിടിയിലായത്. ഇവരുടെ വീട്ടിൽനിന്ന് പത്ത് കിലോമീറ്റർ മാത്രം അകലെയാണ് ആറു വയസുകാരിയുടെ വീട്.
തിങ്കളാഴ്ച വൈകീട്ടാണ് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. സ്കൂളിൽ നിന്നെത്തിയ ശേഷം ജ്യേഷ്ഠനായ നാലാം ക്ലാസുകാരനൊപ്പം 100 മീറ്റർ അപ്പുറത്തുള്ള വീട്ടിൽ ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. കാറിലെത്തിയവർ പെൺകുട്ടിയെ വാഹനത്തിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

