തൃശൂർ റെയിൽവെ സ്റ്റേഷനിലെ തീപിടിത്തമുണ്ടായത് വൈദ്യുതി ലൈനിൽ നിന്നല്ലെന്ന് റെയിൽവെ
text_fieldsതൃശൂർ: റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിങ് ഷെഡില്‍ ഉണ്ടായ തീപിടുത്തം വൈദ്യുതി ലൈനിൽ നിന്നാണെന്ന വാദം തള്ളി റെയിൽവെ. പാർക്കിങ് കേന്ദ്രത്തിലെ ഒരു വാഹനത്തിൽ നിന്നാണ് തീ ഉണ്ടായതെന്നും ഇത് പടർന്നു എന്നുമാണ് വിശദീകരണം. ചട്ടം ലംഘിച്ചുള്ള നിർമാണത്തിനെതിരെ തൃശൂർ കോർപ്പറേഷൻ നോട്ടീസ് നൽകി എന്ന വാദവും റെയിൽവേ തള്ളി.
റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ നിന്നും ഉണ്ടായ തീപ്പൊരിയാണ് അപകടകാരണം എന്ന വാദം അധികൃതര്‍ തള്ളുകയാണ്. പാര്‍ക്കിങ് കേന്ദ്രത്തിലെ ഒരു വാഹനത്തില്‍ നിന്നാണ് തീ ഉണ്ടായതെന്നും ഇത് പടര്‍ന്നുപിടിക്കുകയായിരുന്നു എന്നുമാണ് വിശദീകരണം.
ചട്ടം ലംഘിച്ച് പാർക്കിങ് ഷെഡ് നിർമാണത്തിനെതിരെ തൃശൂര്‍ കോര്‍പറേഷന്‍ അധികൃതർ നോട്ടീസ് നല്‍കി എന്ന വാദവും റെയില്‍വേ തള്ളി. തങ്ങൾക്ക് ഒരു നോട്ടീസും ലഭിച്ചിട്ടില്ല എന്ന് റെയിൽവെ അധികൃതർ വ്യക്തമാക്കി. ചട്ടങ്ങള്‍ പ്രകാരം റെയില്‍വേയുടെ സ്ഥലത്തുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍പറേഷന്റെ അനുമതി ആവശ്യമില്ലെന്നാണ് റെയിൽവെയുടെ വാദം.
സംഭവസ്ഥലത്ത് സി.സി.ടി.വി ഉണ്ടായിരുന്നു. എന്നാൽ തീപിടിത്തത്തിൽ ഇത് നശിച്ചുവെന്നും ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും റെയിൽവെ അധികൃതർ വ്യക്തമാക്കി. തീപിടുത്തത്തില്‍ റെയില്‍വേയുടെ ടവര്‍ വാഗണ് കേടു പറ്റിയിരുന്നു. ഇത് ഉടന്‍തന്നെ സ്ഥലത്തുനിന്ന് മാറ്റിയിട്ടുണ്ട്.
യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമിട്ടുകൊണ്ട് മികച്ച പ്രവര്‍ത്തനമാണ് റെയില്‍വേയും റെയില്‍വേ പോലീസും നടത്തിയത് എന്നാണ് വിശദീകരിക്കുന്നത്. സംഭവത്തില്‍ പോലീസും റെയില്‍വേയും അന്വേഷണം നടത്തുന്നുണ്ട്. ഈ അന്വേഷണം തുടരുകയാണ്.
ഞായറാഴ്ച രാവിലെയാണ് തൃശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ വൻ തീപിടിത്തത്തമുണ്ടായത്. നിരവധി ബൈക്കുകളാണ് കത്തി നശിച്ചത്. റെയിൽവേ സ്റ്റേഷന്റെ രണ്ടാമത്തെ ഗേറ്റിന് സമീപത്തുള്ള ബൈക്ക് പാർക്കിങ്ങിലാണ് തീപിടിത്തം ഉണ്ടായത്.
രാവിലെ ആറരയോടെയാണ് ഷെഡ്ഡിൽ നിന്ന് പുക ഉയർന്നത്. ഏകദേശം 200ലധികം ബൈക്കുകൾ പാർക്ക് ചെയ്തിരുന്നതായാണ് റിപ്പോർട്ട്.
തീ സമീപത്തുള്ള ഒരു മരത്തിലേക്കും നിർത്തിയിട്ടിരുന്ന എൻജിനിലേക്കും പടർന്നു. ശക്തമായ കാറ്റ് ഉണ്ടായിരുന്നതിനാൽ മിനിറ്റുകൾക്കുള്ളിൽ തീ പടരുകയായിരുന്നു. തീപിടിത്തത്തെ തുടർന്ന് പൊട്ടിത്തെറി ഉണ്ടായതിനാൽ ആളുകൾക്ക് ഷെഡ്ഡിന് സമീപത്തേക്ക് എത്താൻ സാധിച്ചില്ല.
മൂന്ന് യൂനിറ്റ് അഗ്നിരക്ഷാസേന സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

