Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരേഖകൾ പിടിച്ചെടുത്തു:...

രേഖകൾ പിടിച്ചെടുത്തു: ഓരോന്നും വിശകലനം ചെയ്യുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

text_fields
bookmark_border
രേഖകൾ പിടിച്ചെടുത്തു: ഓരോന്നും വിശകലനം ചെയ്യുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
cancel

തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ നിരവധി രേഖകൾ പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും എക്സാലോജിക്കിന്റെ ഓഫിസുകളിലും നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ വിശകലനം ചെയ്തുവരികയാണെന്നും ഇ.ഡി വ്യക്തമാക്കി.

സി.എം.ആർ.എൽ മാനേജ്‌മെന്റും വീണ വിജയനും ചേർന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികളെന്ന് ഇ.ഡി വ്യക്തമാക്കി. തെളിവ് ശേഖരണത്തിന്റെ ഭാഗമായി കേരളത്തിലും കർണാടകയിലുമുള്ള കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. കണ്ണൂർ, എറണാകുളം, തിരുവനന്തപുരം, ബാംഗ്ലൂർ എന്നിവിടങ്ങളിലാണ് പരിശോധന.

വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനി ഐ.ടി കൺസൾട്ടൻസി സേവനങ്ങളുടെ മറവിൽ സി.എം.ആർ.എല്ലിൽ നിന്ന് 2.78 കോടി കൈപ്പറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുടെ നിയന്ത്രണത്തിലുള്ള എംപവർ ഇന്ത്യ കാപ്പിറ്റൽ ഇൻവെസ്റ്റ്‌മെന്റ് എന്ന കമ്പനിയിൽനിന്ന് 50 ലക്ഷം രൂപ വായ്പയായും എക്സാലോജിക് സ്വീകരിച്ചിട്ടുണ്ട്.

എസ്.എഫ്.ഐ.ഒ നടത്തിയ അന്വേഷണത്തിൽ സി.എം.ആർ.എൽ കഴിഞ്ഞ 15 വർഷത്തിനിടെ 182 കോടിയുടെ വ്യാജ ചെലവുകൾ കാണിച്ചതായും വെളിപ്പെടുത്തിയിരുന്നു. കമ്പനി ലാഭവിഹിതം നൽകാതിരുന്ന കാലയളവിൽ പോലും മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയും മകൻ ശരൺ കർത്തയും ചേർന്ന് 30.63 കോടി കൈപ്പറ്റിയെന്നും റിപ്പോർട്ടിലുണ്ട്. ഈ സാമ്പത്തിക ക്രമക്കേടുകളിലൂടെ സമാഹരിച്ച പണം എവിടെയെല്ലാം വിനിയോഗിക്കപ്പെട്ടു എന്നതിനെക്കുറിച്ചാണ് ഇ.ഡി അന്വേഷിക്കുന്നത്. അന്വേഷണം ചോദ്യം ചെയ്ത് സി.എം.ആർ.എൽ സമർപ്പിച്ച ഹരജി 2026 മെയ് 26ന് കേരള ഹൈകോടതി തള്ളിയതിന് പിന്നാലെയാണ് ഇ.ഡി അന്വേഷണം വീണ്ടും ഊർജിതമാക്കിയത്.

അതേസമയം, കോഴിക്കോട് കോട്ടൂളിയിലെ പി.എ. മുഹമ്മദ് റിയാസ് എം.എൽ.എയുടെ വീട്ടിലും പരിശോധന നടത്തി. ഇ.ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. പരിശോധന അവസാനിപ്പിച്ച് ഇ.ഡി സംഘം മടങ്ങിയതിന് പിന്നാലെയാണ് റിയാസിന്റെ പ്രതികരണം. സംഘ്പരിവാരിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്നവരെ മോദി സർക്കാർ ഏജൻസികളെ വെച്ച് വേട്ടയാടുന്ന കാഴ്ചയാണ് സമീപകാലത്ത് കാണുന്നത്.

കമ്യൂണിസ്റ്റുകാരെ പേടിപ്പിക്കാൻ വരണ്ടെന്നും സംഘ്പരിവാരും കേന്ദ്ര സർക്കാരും സ്വീകരിക്കുന്ന നയങ്ങളെ ഇനിയും ചൂണ്ടിക്കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡിയല്ല അതിലും വലിയ ഡി വന്നാലും പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്നും റിയാസ് പറഞ്ഞു. വീണയുടെ കമ്പനി നിയമപരമായി നടത്തിയ ഇടപാടാണെന്നും കേസിന്റെ രാഷ്ട്രീയ വശം അന്ന് തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും റിയാസ് പറഞ്ഞു. പനി ബാധിച്ചിരുന്നതിനാൽ രണ്ടു ദിവസമായി ഗസ്റ്റ് ഹൗസിലായിരുന്നു താമസിച്ചിരുന്നത്. വീട്ടിൽ മാതാപിതാക്കൾ മാത്രമാണ് പരിശോധന സമയത്ത് ഉണ്ടായിരുന്നതെന്നും റിയാസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raidEnforcement DirectoratedocumentsPinarayi VijayanReexamining TechnologyKerala
News Summary - Documents seized: Enforcement Directorate says each one is being analyzed
Next Story