ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല, വെട്ടിപ്പൊളിച്ച് പുറത്തെടുത്ത രോഗി മരിച്ചു
text_fieldsകോഴിക്കോട്: മെഡി. കോളജിൽ ആംബുലൻസിന്റെ ഡോർ തുറക്കാനാവാതെ ഏറെ നേരം അകത്തുകുടുങ്ങിയ രോഗി ചികിത്സയിലിരിക്കെ മരിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ട രോഗിയാണ് ഡോർ തുറക്കാനാവാതെ ആംബുലൻസിൽ കുടുങ്ങിയത്. ഒടുവിൽ ഡോർ ഇരുമ്പ് കഷ്ണം കൊണ്ട് വെട്ടിപ്പൊളിച്ചാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഫറോക്ക് കരുവന്‍തിരുത്തി എസ്.പി. ഹൗസില്‍ കോയമോന്‍ (66) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ ബീച്ച് ആശുപത്രി റോഡിലൂടെ നടന്നുപോകുന്നതിനിടെ കോയമോനെ സ്‌കൂട്ടറിടിച്ചിരുന്നു. പരിക്കേറ്റ അദ്ദേഹത്തെ ആദ്യം ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഡോക്ടറടക്കമുള്ള ആംബുലന്‍സിലാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്.
മെഡിക്കല്‍ കോളജിലെത്തി ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. പിന്നെ പൂട്ട് വെട്ടിപ്പൊളിക്കുകയായിരുന്നു. ഇതുമൂലം ദീർഘനേരം രോഗി ആംബുലൻസിൽ കുടുങ്ങി. ഡോർ 'ലോക്കാ'യിപ്പോയതായിരുന്നുവെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ചെറൂട്ടി റോഡില്‍ പി.കെ. സ്റ്റീലിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കോയമോന്‍. ഭാര്യ: നഫീസ. സഹോദരങ്ങള്‍: എസ്.പി. ഹസ്സന്‍കോയ, എസ്.പി. കബീര്‍, എസ്.പി. അവറാന്‍കുട്ടി, എസ്.പി. നഫീസ, എസ്.പി. സിദ്ദിഖ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

