വീരമൃത്യുവരിച്ച സൈനികെൻറ മൃതദേഹം വീട്ടിലെത്തിച്ചു: ഇന്ന് ഉച്ചയോടെ സംസ്കാര ചടങ്ങുകൾ നടക്കും
text_fieldsവടക്കൻ സിക്കിമിലെ സെമയിൽ കരസേനയുടെ ട്രക്ക് മലയിടുക്കിലേക്കു മറിഞ്ഞ് വീരമൃത്യുവരിച്ച സൈനികൻ വൈശാഖിന്റെ (27) മൃതദേഹം പാലക്കാട്ടെ വീട്ടിൽ എത്തിച്ചു. കോയമ്പത്തൂരിൽ എത്തിച്ച മൃതദേഹം റോഡ് മാർഗം മാത്തൂർ ചെങ്ങണിയൂർക്കാവ് പുത്തൻവീട്ടിൽ എത്തിക്കുകയായിരുന്നു.
വാളയാർ അതിർത്തിയിൽ മന്ത്രി എം.ബി. രാജേഷ് അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു മൃതദേഹം ഏറ്റുവാങ്ങിയത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടു കൂടി തൊട്ടടുത്തുള്ള ചുങ്കമന്നം സർക്കാർ സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ശേഷമായിരിക്കും സംസ്കാരം. തിങ്കളാഴ്ച ഉച്ചയോടെ തിരവുല്വാമല ഐവർ മഠത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.
സൈനിക വാഹനാപകടത്തിൽ മരിച്ച പതിനാറുപേരിൽ മൂന്നുപേർ ജൂനിയർ കമ്മിഷൻഡ് ഓഫീസർമാരാണ്. നാലുസൈനികർക്കാണ് പരിക്കേറ്റത്. ഇന്ത്യ-ചൈന അതിർത്തിയിലാണ് സെമ. വെള്ളിയാഴ്ച രാവിലെ ചാറ്റണിൽനിന്ന് തംഗുവിലേക്ക് പുറപ്പെട്ട മൂന്നുട്രക്കുകളിലൊന്നാണ് കൊക്കയിലേക്ക് മറിഞ്ഞത്. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് അധികൃതർ പറഞ്ഞു.
2015-ലാണ് വൈശാഖ് സേനയുടെ ഭാഗമായത്. 221 കരസേനാ റെജിമെന്റിൽ നായിക്കായി സേവനമനുഷ്ഠിച്ചിരുന്ന വൈശാഖ് ജൂലായ് 24-ന് മകന്റെ പിറന്നാളിനാണ് അവസാനമായി നാട്ടിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

