കൺസൾട്ടൻസി ധൂർത്തിന് പൂട്ടുവീഴും; കിഫ്ബിയുടെ സാമ്പത്തിക മാതൃക ഉടച്ചുവാർക്കും
text_fieldsതിരുവനന്തപുരം: കൺസൾട്ടൻസി കരാറുകൾക്ക് താഴിടലും കിഫ്ബിയുടെ സാമ്പത്തിക മാതൃക ഉടച്ചുവാർക്കലും ലക്ഷ്യമിട്ട് വൻകിട പദ്ധതികളുടെ സാമ്പത്തിക വിഭവ സമാഹരണത്തിന് സർക്കാർ മാർഗരേഖ വരുന്നു. കിഫ്ബിയുടെ കടമെടുപ്പ് രീതി സംസ്ഥാനത്തിന്റെ ധനസ്ഥിതിക്ക് വലിയ പരിക്കേൽപ്പിച്ചെന്ന വിലയിരുത്തലിലാണ് നീക്കം. രണ്ടാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് കിഫ്ബിയുടെ പേരിൽ വ്യാപകമായ പരസ്യപ്രചാരണം നടന്നിരുന്നു.
അടിസ്ഥാന സൗകര്യവികസനത്തിനായി കൊള്ളപ്പലിശക്ക് കടമെടുത്ത ശേഷം തുക പരസ്യപ്രചാരണത്തിന് വിനിയോഗിച്ചതിനെതിരെ യു.ഡി.എഫ് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വൻകിട പദ്ധതികളുടെ കടമെടുപ്പിന് കൃത്യമായ മാർഗനിർദേശം ഇറക്കുന്നത്. വൻകിട പദ്ധതികൾക്ക് ധനസമാഹരണമോ പ്രാഥമിക അംഗീകാരമോ ലഭിക്കുംമുൻപ് കോടികൾ ചെലവിട്ടുള്ള അനാവശ്യ പ്രവർത്തികൾ ഒഴിവാക്കാനാണ് തീരുമാനം.
ഒന്നും രണ്ടും പിണറായി സർക്കാറുകളുടെ കാലത്ത് വികസന പ്രക്രിയകളെ ആധുനീകരിക്കാനും വൻകിട പദ്ധതികൾക്ക് വിദേശ ധനസഹായം ഉറപ്പാക്കാനുമെന്ന പേരിൽ കൺസൾട്ടൻസി കരാറുകൾ വ്യാപകമായിരുന്നു. ഇങ്ങനെ കോടികൾ ചെലവഴിച്ച പല പദ്ധതികളും പിന്നീട് ഉപേക്ഷിച്ചു. സിൽവർ ലൈൻ പദ്ധതിയും ഇ-മൊബിലിറ്റിയുമടക്കം ഉദാഹരണങ്ങൾ പലതുണ്ട്. സിൽവർ ലൈനുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങൾ തത്വത്തിൽ റദ്ദാക്കിയത് യു.ഡി.എഫ് സർക്കാറാണെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയത്തോടെ പിണറായി സർക്കാർ തന്നെ അതിന്റെ പ്രവർത്തനങ്ങൾ മരവിപ്പിച്ചിരുന്നു. സംസ്ഥാനത്ത് 3,000 ഇലക്ട്രിക് ബസുകൾ നിർമിക്കാനും നിരത്തിലിറക്കാനുമായി വിഭാവനം ചെയ്ത 4,500 കോടിയുടെ ഇ-മൊബിലിറ്റി പദ്ധതിയിൽനിന്ന് വിവാദങ്ങളെ തുടർന്ന് പിൻവാങ്ങിയിരുന്നു.
ഭരണപരമായ മേൽനോട്ടമില്ലായ്മയും ടെൻഡർ നടപടികളിലെ സുതാര്യതക്കുറവും രാഷ്ട്രീയ താൽപ്പര്യങ്ങളും മൂലം ആഗോള കൺസൾട്ടൻസി കരാറുകൾ പലതും വിവാദം ക്ഷണിച്ചുവരുത്തുകയും കനത്ത ധനനഷ്ടത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ തന്നെയാണ് ഇത്തരം കൺസൾട്ടൻസികൾക്കായി വലിയ സാമ്പത്തിക വിഹിതം അനുവദിച്ചത്. കൺസൾട്ടൻസി കരാറുകളുടെ മറവിൽ ഉന്നത രാഷ്ട്രീയ ബന്ധമുള്ള വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കമ്പനികൾ വൻസാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുന്നുവെന്ന ആരോപണവും അക്കാലത്ത് ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

