നയരൂപീകരണത്തിനു സഹായകമാകുന്ന ക്രിയാത്മകമായ നിർദേശങ്ങളാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി
text_fieldsകാട്ടാക്കട: സംസ്ഥാനത്തിൻ്റെ നയരൂപീകരണത്തിനു സഹായകമാകുന്ന ക്രിയാത്മകമായ നിർദേശങ്ങളാണ് നവകേരള സദസിലെ പ്രഭാതയോഗങ്ങളിൽ നിന്നും ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ പ്രഭാതയോഗം കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവൻഷൻ സെന്ററിലാണ് നടന്നത്.
നെയ്യാറ്റിൻകര, കാട്ടാക്കട, പാറശാല, അരുവിക്കര മണ്ഡലങ്ങളിൽനിന്നുള്ള ക്ഷണിതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഭാവി കേരളം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചുള്ള വൈവിധ്യമാർന്ന കാഴ്ചപ്പാടുകൾ നൽകുന്ന സംവാദമായിരുന്നു യോഗത്തിൽ നടന്നത്. അവയെല്ലാം സഗൗരവം സർക്കാർ പരിഗണിക്കും.
നവകേരള സദസ്സ് ഒരു മാതൃകയാണെന്നു പ്രഭാത യോഗത്തിൽ പങ്കെടുത്ത അരുവിപ്പുറം മഠത്തിലെ സ്വാമി സാന്ദ്രാനന്ദ അഭിപ്രായപ്പെട്ടു. വലിയ അശ്വമേഥമാണു സർക്കാർ നടത്തുന്നത്. അതിനെ പിടിച്ചുകെട്ടാൻ ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. പക്ഷേ പ്രതിസന്ധികളെ അതിജീവിച്ചു മുന്നോട്ടുപോകാൻ സർക്കാരിനു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. നവകേരള സദസ് കേരളത്തിന്റെ വളർച്ചക്കും പുരോഗതിക്കും സഹായകമാകുമെന്ന് നെയ്യാറ്റിൻകര ബിഷപ് ഡോ. വിൻസന്റ് സാമുവൽ അഭിപ്രായപ്പെട്ടു.
വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതോടെ നെയ്യാറ്റിൻകര താലൂക്കിനെ സാറ്റലൈറ്റ് നഗരമാക്കി മാറ്റാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുന്നുണ്ടാകണമെന്നു നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടർ ഡോ. ഫൈസൽ ഖാൻ അഭിപ്രായപ്പെട്ടു. ഇതു മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു. വിഴിഞ്ഞത്തു നിന്ന് ആരംഭിക്കുന്ന റിങ് റോഡ് പദ്ധതി വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി വരുന്ന വലിയ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യംവച്ചുള്ളതാണ്. ഇതിന്റെ ഭാഗമായി ഒട്ടേറെ സംരംഭങ്ങൾ വരും. ഭൂമി ഏറ്റെടുക്കൽ മാത്രമാക്കാതെ ഭൂമി വിട്ടുതരുന്നവരെക്കൂടി ഈ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ കഴിയുമോയെന്നാണു സർക്കാർ ആലോചിക്കുന്നത്.
നെയ്യാർ ഡാമിനെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാനുള്ള സമഗ്ര രൂപരേഖയുണ്ടാക്കണമെന്നും നെയ്യാർ ഡാം വികസന സമിതി രൂപീകരിക്കണമെന്നും സാഹിത്യകാരൻ കെ.ആർ. അജയൻ പറഞ്ഞു. കേരളത്തിൽ തികച്ചും വ്യവസായ, നിക്ഷേപ സൗഹൃദ അന്തരീക്ഷമാണു നിലനിൽക്കുന്നതെന്ന് പങ്കജകസ്തൂരി മാനേജിങ് ഡയറക്ടർ പത്മശ്രീ ജെ. ഹരീന്ദ്രൻ നായർ പറഞ്ഞു. കരമന - കളിയിക്കാവിള റോഡ് വികസനം ത്വരിതപ്പെടുത്തണമെന്നും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്നും നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ. രാജ്‌മോഹൻ കുമാർ പറഞ്ഞു.
മന്ത്രിസഭയാകെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയെന്ന സ്വപ്‌നമാണു നവകേരള സദസിലൂടെ യാഥാർഥ്യമായതെന്നു സംഗീത സംവിധായകൻ ശ്രീകുമാരൻ തമ്പി യോഗത്തിൽ പറഞ്ഞു. ഓട്ടിസം അടക്കമുള്ള പ്രശ്‌നങ്ങൾ അനുഭവിക്കന്ന കുട്ടികൾക്കായി തെറാപ്പി സെന്ററുകൾ ആരംഭിക്കണമെന്നു പൂവച്ചൽ ബഡ്‌സ് സ്‌കൂളിലെ അധ്യാപിക ഷൈനി ജോൺ പറഞ്ഞു. തരിശു നിലങ്ങളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു കൃഷി ഭവനുകളിലൂടെ നടപ്പാക്കുന്നതരത്തിൽ പദ്ധതി ആവിഷ്‌കരിക്കണമെന്നു പള്ളിച്ചൽ പഞ്ചായത്തിൽനിന്നുള്ള യുവ കർഷകൻ ചന്ദ്രകുമാർ പറഞ്ഞു.
നെയ്യാർ അഞ്ചുചങ്ങല പ്രദേശത്ത് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പട്ടയ പ്രശ്‌നം പരിഹരിക്കുന്നതിനു സർക്കാർ ഇടപെടൽ നടത്തണമെന്ന് മലയോര കർഷകനായ മോഹനൻ കാലയിൽ യോഗത്തിൽ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഊരുകളിൽ ആരംഭിച്ച സാമൂഹ്യപഠന മുറി പദ്ധതി സമഗ്ര വിദ്യാഭ്യാസ കേന്ദ്രമാക്കി വികസിപ്പിക്കണമെന്ന ആവശ്യമാണ് അരുവിക്കര തൊളിക്കോട് ഊരിൽ പ്രവർത്തിക്കുന്ന വിജിത ഉന്നയിച്ചത്. പ്രവാസികൾക്ക് ഏറ്റവും കൂടുതൽ പിന്തണയും സഹായവും നൽകുന്ന സർക്കാരണു കേരളത്തിൽ ഇപ്പോഴുള്ളതെന്നു കേരള പ്രവാസി ലീഗ് പ്രതിനിധി കലാപ്രേമി ബഷീർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

