പഞ്ചായത്തിൽ ഒരേ സമയം 20പ്രവൃത്തികള്‍ എന്ന നിര്‍ദേശം തിരുത്തി കേന്ദ്രസര്‍ക്കാര്‍
text_fieldsതിരുവനന്തപുരം:പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ഒരേ സമയം 20 പ്രവൃത്തികള്‍ എന്ന നിയന്ത്രണത്തില്‍ നിന്ന് പിന്മാറി കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ മാത്രം50 പ്രവൃത്തികള്‍ അനുവദിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. നിയന്ത്രണത്തിനുള്ള തീരുമാനം വന്നയുടൻ അന്നത്തെ മന്ത്രി എം.വി ഗോവിന്ദൻ ഇടപെടല്‍ നടത്തിയിരുന്നു.
ഗ്രാമപഞ്ചായത്തില്‍ ഒരേ സമയം 20 പ്രവൃത്തി മാത്രമേ ഏറ്റെടുക്കാവൂ എന്നതായിരുന്നു കേന്ദ്രത്തിന്‍റെ മുൻ നിര്‍ദേശം. ആവശ്യപ്പെടുന്ന എല്ലാ കുടുംബങ്ങൾക്കും ഒരു വർഷം 100 തൊഴിൽ ദിനങ്ങൾ എന്ന തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്തക്ക് തന്നെ എതിരായിരുന്നു ഈ നിബന്ധന. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പഞ്ചായത്ത് ഘടനയല്ല കേരളത്തിലേത്.
ഇതര സംസ്ഥാനങ്ങളിലെ ഒരു ഗ്രാമ പഞ്ചായത്തിൻ്റെ അത്രയും ജനസംഖ്യ കേരളത്തിലെ ഒരു വാർഡിൽ മാത്രമുണ്ട്. ഇത്തരത്തിലുള്ള 13 മുതൽ 23 വരെ വാർഡുകൾ ഉള്ളവയാണ് കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾ. ഒരേ സമയം ഒരു വാർഡിൽ തന്നെ ഏറെ പ്രവൃത്തികൾ നടത്തിയാണ് തൊഴിലാളികളുടെ തൊഴിൽ ഡിമാൻ്റ് കേരളം നിലവില്‍ നിര്‍വഹിക്കുന്നത്. അതിനാല്‍ തന്നെ പല വാര്‍ഡിലും ഒരു പ്രവൃത്തി പോലും നടത്താനാകില്ലെന്ന സ്ഥിതി വന്നിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയത്.
സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നിരന്തര ഇടപെടലിന്‍റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാരിന് തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോകേണ്ടിവന്നതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മുൻ തീരുമാനം തിരുത്തിയെങ്കിലും, ഒരേ സമയം 50 പ്രവര്‍ത്തികള്‍ എന്ന നിബന്ധനയും ഉചിതമല്ല. തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് തന്നെ മാതൃകാപരമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. കോവിഡാനന്തര കാലത്ത് പ്രാദേശിക സാമ്പത്തിക വികസനത്തിലുള്‍പ്പെടെ തൊഴിലുറപ്പ് പദ്ധതിക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. വൈവിധ്യവും നൂതനുവുമായ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി സര്‍ക്കാര്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോവുകയാണെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

