‘പ്രഗതി’ പദ്ധതിയിൽ എട്ടു കാർഷിക സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തെയും ഉള്‍പ്പെടുത്തി കേന്ദ്ര സർക്കാർ
text_fieldsസംസ്ഥാന കൃഷി മന്ത്രി ടി. സിദ്ദിഖ് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാനെ ഡൽഹിയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ കണ്ടപ്പോൾ
ന്യൂഡൽഹി: ഗ്രാമീണ കാര്‍ഷിക സംരംഭകരെ സൃഷ്ടിച്ച് കാര്‍ഷിക മേഖലയെ കൂടുതല്‍ ഉല്‍പ്പാദനക്ഷമവും സംരംഭകത്വ കേന്ദ്രീകൃതവുമാക്കുന്നതിനുള്ള ‘പ്രഗതി’ പദ്ധതിയില്‍ രാജ്യത്തെ എട്ടു കാർഷിക സംസ്ഥാനങ്ങൾക്ക് ഒപ്പം കേരളത്തെ കൂടി ഉള്‍പ്പെടുത്തി കേന്ദ്ര സർക്കാർ. കേരളത്തിന്റെ കാര്‍ഷിക മേഖലയിലെ ആവശ്യങ്ങളുമായി ഡൽഹിയിലെത്തിയ സംസ്ഥാന കൃഷിമന്ത്രി ടി. സിദ്ദിഖ് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി സഫ്ദര്‍ജങ് റോഡിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യമറിയിച്ചത്.
യുവ സംരംഭകർക്ക് കാർഷിക മേഖലയുമായി ബന്ധപ്പെട്ട നവീന സംരംഭങ്ങൾ കേരളത്തിൽ തുടങ്ങാൻ ഇത് വഴി സാധിക്കും. 20,000 കാർഷിക സംരംഭകരിലുടെ 20 ലക്ഷം കർഷകരെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിന് കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയിലാണ് കേരളത്തെ ഉൾപ്പെടുത്തിയത്. പ്രഗതി പദ്ധതിക്ക് കീഴിൽ 20,000 കാർഷിക സംരംഭകരെ സർക്കാർ പരിശീലിപ്പിക്കും. ഓരോ സംരംഭകരും കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനായി 100 മുതൽ 200 വരെ കർഷകരുമായി സഹകരിച്ച് നടപ്പാക്കുന്നതാണ് പദ്ധതി. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, അസം, ഝാർഖണ്ഡ് എന്നീ എട്ടു കാർഷിക സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി കഴിഞ്ഞയാഴ്ച കേന്ദ്ര കൃഷി മന്ത്രാലയം തുടക്കമിട്ട പ്രഗതി പദ്ധതിയിൽ കേരളത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല.
കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ നെല്ല്, അരി സംബന്ധമായ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ക്കായി നിശ്ചയിച്ചിരുന്ന പത്തുശതമാനം ധനവിനിയോഗ പരിധിയില്‍ കേരളത്തിന് പ്രത്യേക ഇളവ് അനുവദിക്കുമെന്ന് മന്ത്രി ടി. സിദ്ദിഖിന് കേന്ദ്ര കൃഷിമന്ത്രി ഉറപ്പുനല്‍കി. ഇതിലൂടെ സംസ്ഥാനത്തിന് കൂടുതല്‍ തുക നെല്ല് കൃഷിക്കായി കണ്ടെത്താനാകും. ‘പെര്‍ ഡ്രോപ്പ് മോര്‍ ക്രോപ്പ്’ പദ്ധതിയിൽ കേരളത്തെ നിലവിലുള്ള മൈക്രോ ഇറിഗേഷന്‍ വ്യാപനം കൂടുതലുള്ള വിഭാഗത്തില്‍ നിന്ന് കുറഞ്ഞ വ്യാപനമുള്ള സംസ്ഥാനം എന്ന വിഭാഗത്തിലേക്ക് മാറ്റണമെന്ന ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്ര കൃഷിമന്ത്രി ഉറപ്പ് നല്‍കി. പി.എം കിസാന്‍ പദ്ധതിയില്‍ ഭരണനിര്‍വഹണ ചെലവിനത്തിൽ 2021-22 മുതല്‍ കുടിശ്ശികയായി തുടരുന്ന 12.14 കോടി അടിയന്തരമായി അനുവദിക്കണമെന്ന ആവശ്യത്തില്‍ നടപടി സ്വീകരിക്കും.
കേന്ദ്ര സര്‍ക്കാറിന്റെ അഗ്രിസ്റ്റാക്ക് ഡാറ്റാബേസായ കര്‍ഷക രജിസ്ട്രി, ക്രോപ്പ് രജിസ്ട്രി എന്നിവയിലേക്ക് സംസ്ഥാന സര്‍ക്കാറിന്റെ കാര്‍ഷിക പോര്‍ട്ടലായ കതിരിന് ആക്സസ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. സംസ്ഥാനത്തിന് ആവശ്യമായ അരിയുടെ വെറും 20 ശതമാനം മാത്രമാണ് ഉൽപാദിപ്പിക്കുന്നത്. അത് പരിഗണിച്ച് രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയില്‍ നെല്ല്, അരി സംബന്ധമായ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ധന വിനിയോഗ പരിധിയില്‍ കേരളത്തിന് പ്രത്യേക ഇളവ് അനുവദിക്കണമെന്ന ആവശ്യം കേരളം മുന്നോട്ട് വെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

