കാര്യം ഓപണാണ്
text_fieldsന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ പുറത്തായി മടങ്ങുന്ന ഇന്ത്യൻ
ഓപണർ സഞ്ജു സാംസൺ
ഗുവാഹതി: ഇന്ത്യയുടെ എ ക്ലാസ് താരങ്ങളിലൊരാളും ടെസ്റ്റിലും ഏകദിനത്തിലും നായകനുമായ ശുഭ്മൻ ഗില്ലിനെ മാറ്റിയാണ് ട്വന്റി20 ലോകകപ്പ് സംഘത്തിൽ ഓപണറായി സഞ്ജു സാംസണിന് ഇടം നൽകിയിരിക്കുന്നത്. ലോകകപ്പ് സന്നാഹമെന്നോണം കളിക്കുന്ന ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് കളികളിലും മലയാളി താരം ഇറങ്ങിയപ്പോൾ നേടിയത് യഥാക്രമം പത്തും ആറും റൺസ്. പരമ്പരയിലെ അഞ്ചാം ട്വന്റി20യിൽ തിരുവനന്തപുരത്ത് സഞ്ജു ഇറങ്ങുന്നത് കാത്തിരിക്കുന്ന ആരാധകരെ നിരാശരാക്കുന്ന പ്രകടനം. മൂന്നാം ട്വന്റി20 മത്സരം ഞായറാഴ്ച ഗുവാഹതിയിൽ നടക്കുമ്പോൾ ഇന്ത്യ തേടുന്നത് പരമ്പരയാണെങ്കിൽ സഞ്ജുവിന് ഇനിയുള്ളത് നിലനിൽപ് പോരാട്ടമാണ്.
ആദ്യ രണ്ട് മത്സരങ്ങളും അധികം വിയർക്കാതെയാണ് ആതിഥേയർ ജയിച്ചത്. നാഗ്പുരിൽ മിന്നിയത് അഭിഷേക് ശർമയും റിങ്കു സിങ്ങുമാണെങ്കിൽ റായ്പുരിൽ ഇഷാൻ കിഷന്റെയും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും ഊഴമായിരുന്നു. ശ്രേയസ് അയ്യരെ ബെഞ്ചിലിരുത്തിയാണ് ഇഷാന് അവസരം നൽകിയത്. വിക്കറ്റ് കീപ്പർ ബാറ്റർ കൂടിയാണ് താരം. കഴിഞ്ഞ കളികളിൽ വിക്കറ്റ് കാത്ത സഞ്ജു വീണ്ടും പരാജയപ്പെടുന്ന പക്ഷം ഇഷാനെ ഗ്ലൗസ് ഏൽപിക്കാനും ശ്രേയസ്സിനെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരാനും ടീം മാനേജ്മെന്റ് നിർബന്ധിതരാവും. മറ്റു പ്രശ്നങ്ങളൊന്നും ഇന്ത്യൻ ക്യാമ്പിൽ നിലവിലില്ല. ഏകദിന പരമ്പര നേടിയ കിവികൾക്ക് സമാനപ്രകടനം ആവർത്തിക്കാൻ മൂന്നാം ട്വന്റി20യിൽ വിജയം അനിവാര്യമാണ്.
ടീം ഇവരിൽനിന്ന്
ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, രവി ബിഷ്ണോയി, ഹർഷിത് റാണ.
ന്യൂസിലൻഡ്: മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ഡെവൺ കോൺവേ, ബെവൺ ജേക്കബ്സ്, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ടിം റോബിൻസൺ, ജിമ്മി നീഷാം, ഇഷ് സോഡി, സാക്ക് ഫോൾക്സ്, മാർക്ക് ചാപ്മാൻ, മൈക്കൽ ബ്രേസ്വെൽ, റചിൻ രവീന്ദ്ര, കൈൽ ജാമിസൻ, മാറ്റ് ഹെൻറി, ജേക്കബ് ഡഫി, ക്രിസ്റ്റ്യൻ ക്ലാർക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

