പ്രചാരണം കൊടിയിറങ്ങുന്നു; ഇന്ന് കൊട്ടിക്കലാശം
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഇരുപത്തിയഞ്ച് ദിവസത്തോളം നാടിളക്കിയുള്ള പ്രചാരണത്തിനൊടുവിൽ സംസ്ഥാനത്തിന്‍റെ ഭരണഭാഗദേയം നിർണയിക്കാനുള്ള നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന് ചൊവ്വാഴ്ച കൊട്ടിക്കലാശം. മൂന്ന് മുന്നണികൾക്കിടയിൽ കൊണ്ടുംകൊടുത്തും കൊടുമ്പിരിക്കൊണ്ട പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകിട്ട് ആറിന് അവസാനിക്കും.
ബുധനാഴ്ചത്തെ നിശ്ശബ്ദ പ്രചാരണത്തിനുശേഷം വ്യാഴാഴ്ച കേരളം ചരിത്ര വിധിയെഴുത്തിന് ബൂത്തിലെത്തും. മൂന്നാം തുടർഭരണം ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളൊരുക്കി എൽ.ഡി.എഫും പതിറ്റാണ്ട് നീണ്ട ഇടവേളക്കുശേഷം ഭരണം തിരിച്ചുപിടിക്കാൻ ജീവന്മരണ പോരാട്ടത്തിനിറങ്ങിയ യു.ഡി.എഫും തമ്മിലാണ് മുഖ്യപോര്. എണ്ണം പറഞ്ഞ മണ്ഡലങ്ങളിൽ ജയസാധ്യതയുമായി ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ ത്രികോണ പോരിനുമിറങ്ങി.
സംഘർഷ സാധ്യത മുന്നിൽകണ്ട് പലയിടങ്ങളിലും പൊലീസ് ഇടപെട്ട് കൊട്ടിക്കലാശം ഒഴിവാക്കിയിട്ടുണ്ട്. സംഘർഷം ഒഴിവാക്കാൻ പൊലീസിന് ജാഗ്രത നിർദേശവുമുണ്ട്. മുൻകാലങ്ങളിലൊന്നുമില്ലാത്തവിധം പി.ആർ, സൈബർ കാമ്പയിനുകളിലൂന്നിയുള്ള പ്രചാരണങ്ങളാണ് ഇത്തവണ ദൃശ്യമായത്. ആരോപണങ്ങളും മറുപടികളും പ്രത്യാരോപണങ്ങളുമായി സൈബറിടം പ്രധാന പോർനിലമായ തെരഞ്ഞെടുപ്പ് പ്രചാരണം കൂടിയാണ് ഇത്തവണ.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത്ഷാ ഉൾപ്പെടെ മുൻനിരക്കാരെല്ലാം എൻ.ഡി.എക്കുവേണ്ടി ഇറങ്ങിയപ്പോൾ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഗാർഖെ ഉൾപ്പെടെ പ്രമുഖരെല്ലാം കോൺഗ്രസിനായി കളത്തിലിറങ്ങി. സംസ്ഥാനമൊട്ടാകെ ഷാഫി പറമ്പിൽ നടത്തിയ റോഡ് ഷോകൾ പ്രചാരണത്തിൽ കോൺഗ്രസിന് കരുത്തായി. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരുന്നു ഇടതുമുന്നണിയുടെ പ്രചാരണത്തെ മുന്നിൽനിന്ന് നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

