ബ്രിട്ടനിൽ കൊല്ലപ്പെട്ട നഴ്സിന്‍റെയും മക്കളുടെയും മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും
text_fieldsബ്രിട്ടനിൽ കൊല്ലപ്പെട്ട നഴ്സ് അഞ്ജുവും മക്കളും (ഫയൽ)
വൈക്കം: ബ്രിട്ടനിൽ കൊല്ലപ്പെട്ട നഴ്സ് അഞ്ജു, മക്കളായ ജീവ, ജാൻവി എന്നിവരുടെ മൃതദേഹങ്ങൾ ശനിയാഴ്ച നാട്ടിലെത്തിക്കും. 13ന് യു.കെയിൽനിന്ന് പുറപ്പെട്ട് 14ന് രാവിലെ എട്ടിനാണ് മൃതദേഹങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്നത്.
അവിടെ നിന്ന് മൂന്ന് ആംബുലൻസിലായി ഇത്തിപ്പുഴയിലെ അഞ്ജുവിന്റെ കുടുംബ വീട്ടിലെത്തിക്കും. തുടർന്ന് വീടിനു സമീപം പൊതുദർശനത്തിനുശേഷം പതിനൊന്നോടെ സംസ്കാരം നടത്തും. ബ്രിട്ടനിൽ പൊലീസ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ച ശേഷം വിട്ടുകിട്ടിയ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം കെറ്റിറിങ്ങിലെ പുരാതന ക്രിസ്ത്യൻ ദേവാലയ ഹാളിൽ പൊതുദർശനത്തിനുവെച്ചിരുന്നു.
അഞ്ജു ജോലി ചെയ്തിരുന്ന ആശുപത്രിയിലെ സഹപ്രവർത്തകരും സുഹൃത്തുക്കളും വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മലയാളികളും അന്ത്യോപചാരം അർപ്പിച്ചു. മലയാളി സമാജം എംബസിയിൽ ആവശ്യമായ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച ശേഷമാണ് വിമാന ടിക്കറ്റ് ലഭ്യമായത്.
അഞ്ജുവിന്റെ സഹപ്രവർത്തകനും ഇടുക്കി സ്വദേശിയുമായ മനോജ് മാത്യുവാണ് ബ്രിട്ടനിൽനിന്ന് മൃതദേഹങ്ങളെ അനുഗമിക്കുന്നത്. കുലശേഖരമംഗലം ഇത്തിപ്പുഴ ആറാക്കൽ അശോകന്റെ മകളാണ് അഞ്ജു. ഡിസംബർ 15നാണ് ദാരുണ സംഭവം. ഭർത്താവ് കണ്ണൂർ സ്വദേശി സാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

