ശോഭ സുരേന്ദ്രനെയും കണ്ണന്താനത്തേയും ഒഴിവാക്കി ബി.ജെ.പി ദേശീയ നിർവാഹക സമിതി പുന:സംഘടിപ്പിച്ചു
text_fieldsന്യൂഡൽഹി: ശോഭാ സുരേന്ദ്രനെ ഒഴിവാക്കി ബി.ജെ.പി ദേശീയ നിർവാഹക സമിതി പുന:സംഘടിപ്പിച്ചു. 80 അംഗ ദേശീയ നിർവാഹക സമിതിയിൽ കേരളത്തിൽ നിന്നും കേരളത്തിൽ നിന്ന് വി.മുരളീധരനും കുമ്മനം രാജശേഖരനും ഇടം പിടിച്ചു. ഇ.ശ്രീധരനേയും പി.കെ.കൃഷ്ണദാസിനേയും പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തി.
ബി.ജെ.പി കേരള അധ്യക്ഷൻ എന്ന നിലയിൽ കെ.സുരേന്ദ്രൻ നിർവാഹകസമിതിയിൽ ഇടം പിടിച്ചിട്ടുണ്ട്. ദേശീയ ഉപാധ്യക്ഷനെന്ന നിലയിൽ എ.പി.അബ്ദുള്ളക്കുട്ടിയും ദേശീയ വക്താവായി ടോം വടക്കനും സമിതിയിലുണ്ട്. അതേസമയം, ഒ. രാജഗോപാലിനേയും അൽഫോൺസ് കണ്ണന്താനത്തേയും ശോഭാ സുരേന്ദ്രനേയും പുതിയ സമിതിയിൽ നിന്ന് ഒഴിവാക്കി.
നിർവാഹക സമിതി യോഗം ചേർന്നിട്ട് രണ്ടര വർഷം കഴിഞ്ഞു എന്ന് വിമർശനം ഉയർന്നതിനെ തുടർന്നാണ് സമിതി പുനസംഘടിപ്പിച്ചത്. 50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും അടങ്ങിയതാണ് ബി.ജെ.പി ദേശീയ നിർവാഹകസമിതി. മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ പ്രതിപക്ഷ നേതാക്കൾ, നിയമസഭാ കക്ഷിനേതാക്കൾ, മുൻ മുഖ്യമന്ത്രിമാർ, മുൻ ഉപമുഖ്യമന്ത്രിമാർ, ദേശീയവക്താക്കൾ, വിവിധ മോർച്ച അധ്യക്ഷൻമാർ, സംസ്ഥാനങ്ങളുടെ ചുമതലയുള്ള പ്രഭാരിമാർ, സഹ പ്രഭാരിമാർ, വിവിധ സംസ്ഥാന ഘടകങ്ങളുടെ അധ്യക്ഷൻമാർ, ദേശീയ ജനറൽ സെക്രട്ടറിമാർ എന്നിവരെല്ലാം ദേശീയ നിർവാഹക സമിതിയുടെ ഭാഗമാണ്.