രാഷ്ട്രീയവും കുത്തിത്തിരിപ്പുമില്ലാത്ത പാവം കുഞ്ഞുങ്ങളാണ് പി.എം ശ്രീയുടെ ഗുണഭോക്താക്കൾ; വൈകിയാണെങ്കിലും ചേർന്നത് നന്നായി -സുരേഷ് ഗോപി
text_fieldsസുരേഷ് ഗോപി
തൃശൂർ: രാഷ്ട്രീയയവും കുത്തിത്തിരിപ്പുമില്ലാത്ത പാവം കുഞ്ഞുങ്ങളാണ് പി.എം ശ്രീയുടെ ഗുണഭോക്താക്കളെന്ന് തൃശൂർ എം.പി സുരേഷ് ഗോപി. വൈകിയാണെങ്കിലും പി.എം ശ്രീയിൽ ചേർന്നത് നന്നായി. പദ്ധതി പാവം കുഞ്ഞുങ്ങൾക്ക് ഗുണപ്പെടട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
മാധ്യമങ്ങൾ തന്നെയാണ് കേരളത്തിലെ പല സ്കുളുകളും ഇടിഞ്ഞ് വീഴാറായ അവസ്ഥയിലാണെന്ന് പറഞ്ഞത്. 40 വർഷം പഴക്കമുള്ള സ്കൂളുകളിലേക്കാണോ നമ്മുടെ കൊച്ചുമക്കളെ അയക്കേണ്ടത്. എല്ലാം നന്നാവട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. പദ്ധതിയെ സി.പി.ഐ എതിർക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ഇതിൽ സി.പി.ഐയും സി.പി.എമ്മിനും കോൺഗ്രസിനും അവരുടേതായ അവകാശങ്ങളുണ്ട്. എന്നാൽ, അന്തിമമായി പദ്ധതിയുടെ ഗുണഭോക്താക്കളാരാണെന്നാണ് പ്രശ്നമെന്നും സുരേഷ് ഗോപി പറഞ്ഞു.
പി.എം ശ്രീയിൽ ഒപ്പിട്ടതോടെ കേരളം വൈകാതെ സ്കൂളുകൾ തെരഞ്ഞെടുക്കുന്ന നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. മൂന്ന് ഘട്ടങ്ങളിലൂടെയാണ് സ്കൂളുകളെ തെരഞ്ഞെടുക്കുന്നത്. ഒന്നാംഘട്ട നടപടികളിൽ ഉൾപ്പെട്ടതാണ് ധാരണാപത്രം ഒപ്പിടൽ.
ചലഞ്ച് മാതൃകയിൽ മത്സരാധിഷ്ഠിതമായിട്ടാകും സ്കൂൾ തെരഞ്ഞെടുപ്പ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ വിദ്യാഭ്യാസ മാനേജ്മെന്റ് ഇൻഫർമേഷൻ സംവിധാനമായ യൂനിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജൂക്കേഷൻ പ്ലസ് (യൂഡയസ് പ്ലസ്) ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയാകും തെരഞ്ഞെടുപ്പ്.
സ്കൂളിന് നല്ല നിലയിലുള്ള സ്വന്തം കെട്ടിടം, റാമ്പ് ഉൾപ്പെടെ തടസ്സരഹിതമായ പ്രവേശനം, സുരക്ഷ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ, കുടിവെള്ള സൗകര്യം, കൈകഴുകാനുള്ള സൗകര്യം, അധ്യാപകർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, പ്രവർത്തനക്ഷമമായ വൈദ്യുതി സൗകര്യം, ലൈബ്രറി/ ലൈബ്രറി കോർണർ/ കായിക ഉപകരണങ്ങൾ എന്നിവ പരിഗണന ഘടകങ്ങളായിരിക്കും. ഓൺലൈൻ ചലഞ്ച് പോർട്ടലിൽ സ്കൂളുകൾ സ്വന്തം നിലക്കാണ് അപേക്ഷിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

