ഹജ്ജ് തീർഥാടനത്തിന് തിങ്കളാഴ്ച തുടക്കം; കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ മുഴുവൻ തീർഥാടകരും മക്കയിലെത്തി
text_fieldsമക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തുടക്കമാവാനിരിക്കെ, കേരളത്തിൽനിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ മുഴുവൻ തീർഥാടകരും സൗദി അറേബ്യയിൽ എത്തി. ഏപ്രിൽ 30ന് കൊച്ചിയിൽനിന്ന് ആരംഭിച്ച ഹജ്ജ് വിമാന സർവിസുകൾ, ചൊവ്വാഴ്ച പുലർച്ചെ ആറോടെ അവസാന സംഘവും ജിദ്ദയിലെത്തിയതോടെ വിജയകരമായി പൂർത്തിയായി. ഇന്ത്യയിൽ നിന്നുള്ള അവസാന ഹജ്ജ് വിമാനം ഈ മാസം 22ന് സൗദിയിലെത്തും. കേരളത്തിൽ നിന്ന് ഈ വർഷം ആകെ 13,194 തീർഥാടകരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി വിശുദ്ധ ഭൂമിയിലെത്തിയത്. കൊച്ചിയിൽനിന്ന് 20ഉം, കണ്ണൂരിൽ നിന്ന് 13ഉം, കോഴിക്കോട്നിന്ന് ഏഴും ഉൾപ്പെടെ ആകെ 40 വിമാനങ്ങളാണ് സർവിസ് നടത്തിയത്.
കേരളത്തിന് പുറമെ ലക്ഷദ്വീപിൽനിന്നുള്ള 107 പേരും, മാഹി, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകരും കേരളത്തിലെ ഈ മൂന്ന് എംബാർക്കേഷൻ പോയൻറുകൾ വഴിയാണ് യാത്ര തിരിച്ചത്. ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴി മക്കയിലെത്തിയ തീർഥാടകരെല്ലാം ഉംറ കർമങ്ങൾ പൂർത്തിയാക്കി. ഇവർ മദീന സന്ദർശനം നടത്തുകയും, തുടർന്ന് മദീന വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങുകയും ചെയ്യുന്ന രീതിയിലാണ് യാത്രാ ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്.
ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കുറഞ്ഞ ദിവസത്തെ ‘ഷോർട്ട് ഹജ്ജ്’ പാക്കേജ് തിരഞ്ഞെടുത്ത 1049 തീർഥാടകരും മക്കയിത്തെി. മേയ് 17 മുതൽ 19 വരെ കൊച്ചിയിൽനിന്നുള്ള മൂന്ന് വിമാനങ്ങളിലായാണ് ഇവരെത്തിയത്. 20 മുതൽ 25 ദിവസത്തിനകം ഇവർ ഹജ്ജ് പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങും. സ്വകാര്യ ഗ്രൂപ്പുകൾ വഴി എത്തിയ മലയാളി തീർഥാടകർ നിലവിൽ മദീനയിലാണുള്ളത്. ഇവർ ഹജ്ജിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ മക്കയിലേക്ക് തിരിച്ചെത്തും. ഇന്ത്യയിലെ 17 എംബാർക്കേഷൻ പോയിൻറുകൾ വഴി ഇതുവരെ 1,02,300-ഓളം തീർഥാടകരാണ് സൗദിയിലെത്തിയത്. ഇതിൽ പകുതിയോളം പേർ മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തിയപ്പോൾ, ബാക്കിയുള്ളവർ ജിദ്ദ വഴി നേരിട്ട് മക്കയിലേക്ക് എത്തുകയായിരുന്നു. ഇവരുടെ മദീന സന്ദർശനം ഹജ്ജ് കർമങ്ങൾക്ക് ശേഷമായിരിക്കും. നിലവിൽ മദീനയിൽ ഇന്ത്യൻ തീർഥാടകരായി മൂന്ന് പേർ മാത്രമാണുള്ളത്. ഇതിൽ രോഗബാധിതരായ രണ്ടുപേരെ വരും ദിവസങ്ങളിൽ പ്രത്യേക സൗകര്യത്തോടെ മക്കയിലെത്തിക്കും.
ഞായറാഴ്ച രാത്രിയോടെ തീർഥാടകർ മിനായിലേക്ക് നീങ്ങാൻ തുടങ്ങും. തിങ്കളാഴ്ചയാണ് ഹജ്ജ് കർമങ്ങൾക്ക് തുടക്കമാവുക. മിനാ പ്രയാണത്തിന് മുന്നോടിയായുള്ള ഓറിയേൻറഷൻ ക്ലാസുകളും മറ്റ് ഒരുക്കവും മക്കയിൽ ഊർജിതമായി പുരോഗമിക്കുകയാണ്.
ഏറ്റവും പ്രായം കുറഞ്ഞ
തീർഥാടകയും യാത്ര തിരിച്ചു
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ
നേതൃത്വത്തിൽ ഹജ്ജിന് പുറപ്പെടാൻ
13കാരി ആയിഷ ഫെറി
നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച പുലർച്ചെ 1.15ന് നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട അവസാന ഹജ്ജ് വിമാനത്തിൽ സംസ്ഥാനത്ത് നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ തീർഥാടക ആയിഷ ഫെറിയും യാത്രയായി. ദിവസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിലാണ് 13കാരിയായ ആയിഷക്ക് ഹജ്ജ് യാത്രക്ക് അവസരമൊരുങ്ങിയത്. മലപ്പുറം തിരൂർ സ്വദേശികളായ പൊൻമണ്ടം അബ്ദുൽ ജലീൽ-വഹീദ ദമ്പതികളുടെ മകളായ ആയിഷ മാതാപിതാക്കൾക്കൊപ്പമാണ് ഹജ്ജ് കർമം നിർവഹിക്കാൻ യാത്രയായത്. ആദ്യം ഈ കുട്ടിക്ക് വിസ അനുവദിച്ചെങ്കിലും പിന്നീട് 15 വയസ്സിൽ താഴെയുള്ള കുട്ടികളെ ഇത്തവണ ഹജ്ജിന് ഉൾപ്പെടുത്തുന്നില്ലെന്ന സൗദി സർക്കാറിന്റെ ഉത്തരവിനെ തുടർന്ന് റദ്ദാക്കുകയായിരുന്നു. എന്നാൽ, ഈ മാസം ആദ്യത്തോടെ നിബന്ധന ഒഴിവാക്കി സൗദി ഹജ്ജ് കാര്യ മന്ത്രാലയം ഉത്തരവിറക്കി. തുടർന്നാണ് വിസ അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

