‘കൊലയും കവർച്ചയും നടത്തിയത് അസമിലെ പെൺ സുഹൃത്തിനടുത്തെത്താൻ ’
text_fieldsകോട്ടയം: താഴത്തങ്ങാടിയിൽ വയോധിക ദമ്പതികളെ ആക്രമിച്ച് കൊലയും കവർച്ചയും നടത്തിയത് അസമിലെ പെൺ സുഹൃത്തിനെ കാണാൻ പോകാനെന്ന് പ്രതി ബിലാലിെൻറ മൊഴി. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട അസം സ്വദേശിയായ പെൺകുട്ടിയുടെ അടുത്തെത്താനുള്ള പണം കണ്ടെത്താനായിരുന്നു അരുംകൊലയെന്ന് 23 കാരനായ പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ആസാമീസ്, കന്നഡ ഭാഷകൾ ഇയാൾക്ക് അറിയാമെന്നും പൊലീസ് പറഞ്ഞു.
വീട്ടിൽ പിതാവുമായി നല്ല ബന്ധത്തിലായിരുന്നില്ല. അതിനാൽ പണം കണ്ടെത്താൻ മറ്റുവഴിയുണ്ടായിരുന്നില്ല. എളുപ്പം പണം കണ്ടെത്താനുള്ള മാർഗം എന്ന നിലക്കാണ് കവർച്ചക്ക് പദ്ധതിയിട്ടതെന്നും പ്രതി പറഞ്ഞതായി പൊലിസ് പറയുന്നു. ഒാൺലൈൻ ചൂതാട്ടങ്ങളിലൂടെ പ്രതി ബിലാൽ പണം സമ്പാദിക്കുകയും ചെലവഴിക്കുകയും ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു.
കൊലപാതകസമയത്ത് വീട്ടിൽ മറ്റാരോ എത്തിയിരുന്നതായും പ്രതി പറഞ്ഞു. രണ്ടുതവണ കോളിങ്ബെൽ അടിച്ചിരുന്നു. കൊലപാതക ശേഷം കാറുമായി പുറത്തേക്കിറങ്ങിയപ്പോൾ ഗേറ്റിനു പുറത്ത് ബൈക്കിൽ ആരോ ഉണ്ടായിരുന്നതായും പ്രതി വെളിപ്പെടുത്തി.
തിങ്കളാഴ്ച രാവിലെയാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ ഷീബയെ (60) കൊലപ്പെടുത്തിയതും ഭർത്താവ് സാലിയെ (65) ഗുരുതരമായി പരിക്കേൽപിച്ചതും. മുൻ അയൽവാസിയും പരിചയക്കാരനുമായ മാലിപ്പറമ്പിൽ മുഹമ്മദ് ബിലാൽ കൊലും കവർച്ചയും നടത്തിയശേഷം ഇവരുടെ പോർച്ചിലുണ്ടായിരുന്ന കാറുമായി രക്ഷപ്പെടുകയായിരുന്നു. കാർ വഴിയിൽ ഉപേക്ഷിച്ച ശേഷം ആലപ്പുഴയിലെത്തിയ പ്രതി ബിലാൽ ലോഡ്ജിൽ മുറിയെടുത്തിരുന്നു. മൂൺ റസിഡൻസി എന്ന ലോഡ്ജിൽ മുറിയെടുത്ത് ഭക്ഷണം വരുത്തി കഴിച്ച ശേഷമാണ് പ്രതി എറണാകുളത്തേക്ക് പോയത്.
പ്രതിയെ ഞായറാഴ്ച ആലപ്പുഴയിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. പ്രതി തങ്ങിയ ലോഡ്ജിൽ നിന്നും അന്വേഷണസംഘം തെളിവെടുത്തു. ഇവിടെ ആധാർ കാർഡ് അടക്കം നൽകിയാണ് ബിലാൽ മുറിയെടുത്തിരുന്നത്. അതിനാൽ സംശയകരമായി ഒന്നും ഉണ്ടായിരുന്നില്ലെന്ന് േലാഡ്ജ് അധികൃതർ പറഞ്ഞു.
കഴിഞ്ഞദിവസം തണ്ണീർമുക്കത്ത് നടത്തിയ തെളിവെടുപ്പിൽ കൊല്ലപ്പെട്ട ഷീബയുടെ വീട്ടിലെ മൊബൈൽ ഫോണുകളും താക്കോൽക്കൂട്ടങ്ങളും കത്തികളും കത്രികയും കണ്ടെടുത്തിരുന്നു. ദമ്പതിമാരെ അക്രമിച്ച ശേഷം കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്നതിനിടെ തണ്ണീർമുക്കം ബണ്ടിൽനിന്ന് ഇവയെല്ലാം വേമ്പനാട്ട് കായലിലേക്ക് വലിച്ചെറിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
