ഒാടിയെത്തിയ ജിജോയും സിജോയും കണ്ടത് കരൾ പിളരും കാഴ്ചകൾ
text_fieldsകൂട്ടിക്കൽ: കാവാലിയിൽ ഉരുൾപൊട്ടിയ വിവരം പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പിൽനിന്ന് അറിഞ്ഞ് ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ഒട്ടലാങ്കൽ മാർട്ടിെൻറ വീട്ടിലേക്ക് ഓടിയെത്തിയ മാടപ്പള്ളി ജിജോയും സഹോദരൻ സിജോയും കണ്ടത് കരൾ പിളർക്കുന്ന കാഴ്ചകൾ. വീടിരുന്നയിടം മണ്ണും കല്ലും മരങ്ങളും മാത്രം. മാർട്ടിെൻറ വീടിന് മുകളിൽനിന്ന് മണ്ണും കല്ലും മരങ്ങളും താഴെ തോട്ടിലേക്ക് ഒഴുകുന്നു. ഇതിനിടയിൽ തങ്ങിനിൽക്കുന്ന മൂന്ന് ദേഹങ്ങൾ. ശ്വാസം നിലച്ച അനുഭവമായിരുന്നു അതെന്ന് ജിജോ പറയുന്നു.
ക്ലാരമ്മയും മാർട്ടിെൻറ ഭാര്യ സിനിയും മകൾ സോനയും ആണതെന്ന് ഓടിെയത്തിയവർക്കെല്ലാം മനസ്സിലായി. എന്നാൽ, ജീവനോടെയുണ്ടോയെന്ന് നോക്കാൻപോലും അടുത്തെത്താൻ കഴിയുമായിരുന്നില്ല. വീട്ടിലേക്കുള്ള പാലം കവിഞ്ഞ് വെള്ളം തോട്ടിലൂടെ കുത്തിയൊഴുകുകയായിരുന്നു. അതിനിെട കൂടുതൽ മണ്ണിടിയുമോ എന്ന ഭീതിയും. ഉടൻ പൊലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിച്ചെങ്കിലും കൂട്ടിക്കൽ ചപ്പാത്തിൽ വെള്ളം കയറിയതിനാൽ എത്താൻ കഴിയുമായിരുന്നില്ല. ഒടുവിൽ മൃതദേഹങ്ങൾ ഒഴുകിപ്പോവുമോ എന്ന ഭീതിയിൽ നാട്ടുകാർതന്നെ വടം കെട്ടി താഴെ തോട്ടിലേക്കിറങ്ങി.
മകളുടെ മൃതദേഹം മുറ്റത്തെ തേക്കിൽ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. മൃതദേഹങ്ങൾ എടുത്ത് മുകളിൽ കയറ്റിയ ശേഷമാണ് മണ്ണും ചളിയും നിറഞ്ഞ റോഡിലൂടെ പൊലീസ് നടന്നെത്തിയത്.
രാവിലെ ഏഴുമുതൽ മേഖലയിൽ കനത്ത മഴയായിരുന്നു. വീടിനുമുന്നിലെ തോട്ടിൽ വെള്ളം നിറഞ്ഞതുകാണാൻ മാർട്ടിെൻറ മാതാവും ഭാര്യയും കുട്ടികളും റോഡിലുണ്ടായിരുന്നു. വെള്ളം കണ്ട് മടങ്ങി. ഉച്ചക്ക് 1.13ന് സോന അടുത്തുള്ള കൂട്ടുകാരികൾക്ക് ഇവിടെ നല്ല മഴയാണെന്ന് വാട്സ്ആപ്പ് മെസേജ് ചെയ്തിരുന്നു. തൊട്ടുപിറകെയാണ് ഇവരുടെ ജീവനെടുക്കാൻ ദുരന്തം എത്തിയത്. മാർട്ടിെൻറ ഒന്നരയേക്കർ പുരയിടത്തിൽതന്നെ മുകളിൽനിന്നാണ് മണ്ണിടിഞ്ഞ് താഴേക്ക് വന്നത്. വീടും അരയേക്കറോളം ഭൂമിയും ഒലിച്ചുപോയി.
ഞായറാഴ്ച രാവിലെ ആേറാടെതന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. 10ഓടെ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കിട്ടി. അധികം താമസിയാതെ ഒന്നര കി.മീ. അകലെ തോട്ടിൽനിന്നാണ് മാർട്ടിെൻറ മൃതദേഹം കണ്ടെടുത്തത്. ഉച്ചക്ക് 12 ഓടെ ഇളയ കുട്ടിയുടെയും മൃതദേഹം കിട്ടി.
വിങ്ങിപ്പൊട്ടി സദാനന്ദൻ
പൊൻകുന്നം: പ്ലാപ്പള്ളിയിൽ ചായക്കട നടത്തുകയായിരുന്ന സരസമ്മയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ തിരിച്ചറിഞ്ഞത് അടിമാലി സ്വദേശിയായ ബന്ധു സദാനന്ദൻ. മോർച്ചറിക്ക് മുന്നിൽ മൃതദേഹം തിരിച്ചറിയാൻ നിൽക്കുമ്പോൾ ആ മുഖത്ത് അമ്പരപ്പും ആശങ്കയും ബാക്കി. ഒപ്പമുണ്ടായിരുന്ന ബന്ധുക്കളുടെ മുഖത്തും ദുഃഖം നിഴലിച്ചു. എന്തു പറയണം എന്തു ചെയ്യണം എന്ന് പറയാൻ കഴിയാത്ത അവസ്ഥ. ഇങ്ങനെ ഒരപകടം നടന്നതായി ഇപ്പോഴും വിശ്വസിക്കാൻ സദാനന്ദനാകുന്നില്ല.
കഴിഞ്ഞ ഇരുപത് വർഷമായി സരസമ്മ പ്ലാപ്പള്ളിക്കൽ ചായക്കട നടത്തുകയാണ്. അപകടസമയത്ത് ചായക്കടക്ക് സമീപമുണ്ടായിരുന്ന സരസമ്മയുടെ ഭർത്താവ് മോഹനൻ ഓടി മാറിയതിനാൽ രക്ഷപ്പെടുകയായിരുന്നുവെന്ന് സദാനന്ദൻ പറഞ്ഞു.
മോഹനെൻറ ബന്ധുവാണ് അടിമാലിയിൽ ഡ്രൈവറായ സദാനന്ദൻ. അപകട വാർത്തയറിഞ്ഞ് ശനിയാഴ്ച രാത്രി പൂഞ്ഞാറിലെ ബന്ധുവീട്ടിലെത്തിയശേഷം ഞായറാഴ്ച രാവിലെ അപകടസ്ഥലത്തും പിന്നീട് ജനറൽ ആശുപത്രിയിലുമെത്തുകയായിരുന്നു. സരസമ്മയുടെ മകൻ സന്തോഷ് വിദേശത്താണ്. മകൾ സൗമ്യ നാട്ടിലുണ്ട്.
ആദ്യം എത്തിയത് തൗഫീഖ്
മുണ്ടക്കയം: തെൻറ ബന്ധുക്കൾ ഒഴുക്കിൽപെട്ടതറിഞ്ഞ് ഓടിയെത്തിയ കല്ലുപുരക്കൽ തൗഫീഖ് എന്തു ചെയ്യണമെന്നറിയാതെ നിശ്ചലമായി. തെൻറ പിതൃസഹോദരപുത്രൻ നസീറിെൻറ മകളും കൊച്ചുമക്കളുമാണ് ഉരുൾപൊട്ടലിൽപെട്ടത്. ദുരുന്തമുഖത്തുനിന്ന് അത്ഭുതകരമായി ഓടി രക്ഷപ്പെട്ട നസീർ എത്തിയത് തൗഫീഖിെൻറ വീട്ടിലായിരുന്നു. പിന്തുടർന്നാണ് തൗഫീഖും സുഹൃത്തുക്കളും സ്ഥലത്തെത്തിയത്. അപ്പോഴേക്കും കല്ലുപുരക്കൽ വീട് അടക്കമുള്ള സ്ഥലം മൺകൂനയായിരുെന്നന്ന് തൗഫീഖ് പറഞ്ഞു. വൻ ശബ്ദം കേട്ട് പരിസരവാസികൾ ഓടിയെത്തിയെങ്കിലും കുത്തൊഴുക്കിൽ എന്തു ചെയ്യണമെന്നറിയാതെ ആളുകൾക്ക് മാറിനിൽക്കേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.