ആ ചുവപ്പ് ഷർട്ടുകാരൻ ബിഹാർ സ്വദേശി, വർക്കലയിൽ ട്രെയിനിൽനിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട പ്രതിയെ കീഴ്പ്പെടുത്തിയ ‘അജ്ഞാതനെ’ കണ്ടെത്തി
text_fieldsതിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽനിന്ന് പെണ്‍കുട്ടിയെ ചവിട്ടി ട്രാക്കിലിട്ട കേസിലെ പ്രതിയെ കീഴ്പ്പെടുത്തിയ ‘അജ്ഞാതനെ’ ഒടുവിൽ പൊലീസ് കണ്ടെത്തി. കേസിലെ പ്രധാന സാക്ഷിയും രക്ഷകനുമായ ബിഹാർ സ്വദേശി ശങ്കർ പാസ്വാനെയാണ് കണ്ടെത്തിയത്.
കേസിലെ മുഖ്യ സാക്ഷിക്കായി വലിയ രീതിയിലുള്ള തിരച്ചിലാണ് പൊലീസ് നടത്തിയത്. ചുവന്ന കുപ്പായക്കാരനെ തിരഞ്ഞ് പൊലീസ് പരസ്യവും നൽകിയിരുന്നു. പത്തൊമ്പതുകാരിയായ ശ്രീക്കുട്ടിയെ ആക്രമിച്ച സുരേഷിനെ കീഴടക്കിയതും ശ്രീക്കുട്ടിയുടെ കൂട്ടുകാരി അർച്ചനയെ പ്രതിയിൽനിന്ന് രക്ഷിച്ചതും ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് പറയുന്നു. ഇദ്ദേഹത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
പുകവലിക്കുന്നത് ചോദ്യംചെയ്തതിനാണ് കേരള എക്സ്പ്രസിലെ ജനറൽ കംപാര്‍ട്ട്മെന്‍റിന്‍റെ വാതിലിൽ സുഹൃത്തിനൊപ്പം ഇരുന്ന ശ്രീക്കുട്ടിയെ പ്രതി സുരേഷ്കുമാർ ട്രെയിനിൽനിന്ന് ചവിട്ടി പുറത്തേക്കിട്ടത്. ഒപ്പമുണ്ടായിരുന്ന അർച്ചനയെയും പുറത്തേക്ക് തള്ളാൻ ശ്രമിച്ചു. അർച്ചനയുടെ ബഹളംകേട്ട് ശങ്കർ ഓടിയെത്തുകയായിരുന്നു. അര്‍ച്ചനയെ രക്ഷിച്ചശേഷം പ്രതിയെയും കീഴടക്കി.
ഇയാളെ പിന്നീട് ട്രെയിനിലുണ്ടായിരുന്ന ആരും കണ്ടില്ല. സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തനം നടത്തിയയാളെ ശ്രദ്ധയിൽപെട്ടത്. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ സി.സി ടി.വി പരിശോധിച്ചെങ്കിലും ചുവന്ന ഷര്‍ട്ടുകാരനെ കണ്ടില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാന തൊഴിലാളിയായ സാക്ഷിയെ പൊലീസ് കണ്ടെത്തിയത്.
അറിയാവുന്നവര്‍ തിരുവനന്തപുരം റെയിൽവേ പൊലീസ് സ്റ്റേഷനിലോ കേരളത്തിലെ ഏതെങ്കിലും സ്റ്റേഷനിലോ അറിയിക്കണമെന്നാണ് നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

