‘ആ ഫോട്ടോ സുകുമാരക്കുറുപ്പല്ല, എന്റെ സ്വന്തം ചേട്ടൻ ദാമോദരമേനോൻ’; സ്ഥിരീകരിച്ച് സഹോദരൻ കരുണാകര മേനോൻ
text_fieldsപിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേത് എന്ന പേരിൽ പ്രചരിച്ച ചിത്രം. സുകുമാരക്കുറുപ്പ്
തൃശൂർ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേത് എന്ന പേരിൽ ചാനലുകൾ പുറത്തുവിട്ട ചിത്രവും പാസ്പോർട്ടും തന്റെ ജ്യേഷ്ടൻ ദാമോദര മേനോന്റേതാണെന്ന് സഹോദരൻ. തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണ് പ്രചരിക്കുന്ന ചിത്രങ്ങളെന്ന് സഹോദരൻ കരുണാകര മേനോനാണ് സ്വാകാര്യ വാർത്താ ചാനലിനോട് വ്യക്തമാക്കിയത്.
40 വർഷം മുമ്പ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയിരുന്നു. പാലക്കാട് സ്വദേശിനിയെ അവിടെവെച്ച് വിവാഹം കഴിച്ചു. രണ്ട് മക്കളുണ്ട്. നിലവിൽ ഒരു അപകടത്തിൽപ്പെട്ട് ചികിത്സയിലാണ്. തങ്ങളുമായി ഇദ്ദേഹം നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായും കരുണാകര മേനോൻ പറഞ്ഞു. ജോൺ മേനോൻ എന്ന പേരിൽ പ്രചരിച്ച ചിത്രത്തിലുള്ളത് സഹോദരൻ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
42 വർഷമായി പൊലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോൻ എന്ന പേരിലാണ് ചിത്രങ്ങൾ പ്രചരിച്ചത്. മലേഷ്യയിലും ഇന്ത്യോനേഷ്യയിലുമുള്ള ഇന്ത്യക്കാരാണ് ചില പൊലീസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയത്. വിദേശരാജ്യത്ത് വ്യാജ വിലാസത്തിൽ ഒളിവിൽ കഴിയുന്നുവെന്ന വിവരങ്ങളുടെ നിജസ്ഥിതി അറിയാൻ പൊലീസ് ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്.
ഇന്റർപോൾ നോഡൽ ഓഫീസറായ ക്രൈംബ്രാഞ്ച് ഐ.ജി മുഖേനയാകും അന്താരാഷ്ട്ര അന്വേഷണ ഏജൻസിക്ക് ഔദ്യോഗികമായി കത്ത് നൽകുകയെന്ന് ക്രൈംബ്രാഞ്ച് മേധാവി വ്യക്തമാക്കി. ശക്തമായ തെളിവുകളുടെ അഭാവത്തിൽ കേസ് അവസാനിപ്പിക്കാനുള്ള അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തലുകളും പ്രചാരണങ്ങളും പുറത്തുവന്നത്. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

