തനിക്കുവേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി -അനോഷ്, മികച്ച ചികിത്സ ലഭ്യമാക്കിയെന്നും കുട്ടി പൂർണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടർ
text_fieldsകൊച്ചി: തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ മൂത്ത സഹോദരൻ അനോഷ് ആശുപത്രി വിട്ടു. ഇന്ന് 4.30നാണ് അനോഷ് ആശുപത്രി വിട്ടത്. ഡോക്ടർമാരും നേഴ്സുമാരും ഉൾപ്പെടെ നിരവധി പേരാണ് അനോഷിനെ യാത്രയാക്കാൻ എത്തിയത്. തനിക്കുവേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി അനോഷ് പറഞ്ഞു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അനോഷ്. അനോഷ് പൂർണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടർ രമേഷ് പറഞ്ഞു. ന്യൂറോ സംബന്ധമായും പ്രശ്നങ്ങളും ശ്വാസ തടസ്സങ്ങളും ഭേദമായി. ശംഖുവരയൻ പാമ്പ് കടിച്ചാൽ ദേഹത്ത് പാടുണ്ടാകില്ല. പാമ്പിനെ കണ്ടാൽ മാത്രമേ സംശയിക്കാൻ പോലും സാധ്യതയുള്ളൂ. അർദ്ധരാത്രിയിൽ എഴുന്നേറ്റുള്ള വയറുവേദന പ്രധാന ലക്ഷണമാണ്. ചൂട് കാലമാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഡോക്ടർ പറഞ്ഞു.
കുട്ടിയുടെ ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റേയും പ്രവർത്തനം ഗുരുതരമായ അവസ്ഥയിലായിരുന്നു. മികച്ച ചികിത്സ ലഭ്യമാക്കിയെന്നും ഡോക്ടർ പറഞ്ഞു. എല്ലാവർക്കും നന്ദിയുണ്ടെന്ന് അനോഷിന്റെ പിതാവ് പറഞ്ഞു. ആൽജോയുടെ ജീവൻ രക്ഷിക്കാൻ എല്ലാവരും ശ്രമിച്ചു. പക്ഷേ, കഴിഞ്ഞില്ല. വയറു വേദനയെന്നാണ് ആദ്യം പറഞ്ഞത്. ജ്യൂസ് കുടിച്ചതിന്റെ പ്രശ്നമാണെന്ന് ആദ്യം കരുതി. മുഖത്തൊക്കെ നീരുണ്ടായിരുന്നു. ഒരു മകൻ പോയി, ഒരാളെയെങ്കിലും കിട്ടണെയെന്ന പ്രാർഥനയായിരുന്നു. എല്ലാ ഡോക്ടർമാരോടും നന്ദി പറയുന്നു. സ്വന്തം മകനെ പോലെ നോക്കിയെന്നും അനോഷിന്റെ പിതാവ് പറഞ്ഞു.
കഴിഞ്ഞ 19നാണ് അനോഷിനും ആൻജോക്കും വീട്ടിൽ ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റത്. സഹോദരൻ മരിച്ച വിവരം കഴിഞ്ഞ ദിവസമാണ് അനോഷിനെ അറിയിച്ചത്. ഒരുമിച്ച് കിടന്നുറങ്ങിയ സഹോദരന്മാരിൽ ഇനി അവശേഷിക്കുന്നത് 10 വയസ്സുകാരൻ അനോഷ് മാത്രമാണ്. ആൽജോയുടെ വേർപാടിന്റെ തീരാ നോവിലും കുടുംബത്തിന് ആശ്വാസമായിരിക്കുകയാണ് അനോഷിന്റെ മടങ്ങിവരവ്. കഴിഞ്ഞ കഴിഞ്ഞ 19ന് പുലർച്ചെയാണ് കിടപ്പുമുറിയിൽ വെച്ച് എട്ടുവയസ്സുകാരൻ ആൽജോയെയും ചേട്ടൻ അനോഷിനെയും ശങ്കുവരയൻ ഇനത്തിൽപ്പെട്ട പാമ്പ് കടിച്ചത്. കുട്ടികള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍നിന്നും ശംഖുവരയന്‍ പാമ്പുകളെ കണ്ടെത്തിയിരുന്നു. കല്ലുകെട്ടിയ വീടിന്‍റെ അടിത്തറയിലെ പൊത്തുകളിലാണ് പാമ്പിന്‍റെ സാന്നിധ്യമെന്ന് വനംവകുപ്പിന്‍റെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

