താളവാദ്യം ഇവർക്ക് വീട്ടുകാര്യം
text_fieldsതൃശൂർ: തായമ്പകക്ക് കോലെടുക്കുംമുമ്പ് ശ്രീരഞ്ജ് അച്ഛനെ മനസ്സിൽ തൊഴുതു. പിന്നെ തെൻറ എല്ലാമെല്ലാമായ വല്യച്ഛനെ ഒന്നു നോക്കി. ഗുരുകൂടിയായ അദ്ദേഹം തുടങ്ങിക്കൊള്ളൂ എന്ന് കണ്ണുകൊണ്ട് ആംഗ്യംകാണിച്ചതോടെ അസുരവാദ്യത്തിൽ ആദ്യ കോൽ വീണു. കാലങ്ങൾ െകാട്ടിക്കയറിയ ശ്രീരഞ്ജ് മത്സരത്തിൽ നേടിയത് പത്തരമാറ്റിെൻറ എ ഗ്രേഡ്. ഫലപ്രഖ്യാപനം വന്നപ്പോൾ അവൻ തെൻറ രക്ഷിതാവുകൂടിയായ വല്യച്ഛൻ ചൊവ്വന്നൂർ സുധാകരനെ കെട്ടിപ്പിടിച്ചു. ആനന്ദാശ്രു പൊഴിച്ച് അവെൻറ മൂർധാവിൽ ചുംബിക്കുവാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. അവെൻറ സുവർണവിജയത്തിന് സാക്ഷികളായ അമ്മ താരയെയും ചേച്ചി ശ്രീലക്ഷ്മിയെയും മറ്റു കുടുംബാംഗങ്ങളെയും രംഗം കണ്ണീരണിയിച്ചു.
ഫോേട്ടാഗ്രാഫറും മേളക്കാരനുമായ അച്ഛൻ മണലുമുക്കിൽ സുരേന്ദ്രൻ മൂന്നു വർഷം മുമ്പാണ് ഹൃദയസ്തംഭനംമൂലം മരിച്ചത്. അതോടെ കുടുംബത്തിെൻറ സംരക്ഷണം സുധാകരൻ ഏറ്റെടുത്തു. അനുജെൻറ ആഗ്രഹംപോലെ ശ്രീരഞ്ജിനെ മികച്ച താളവാദ്യക്കാരനാക്കാൻ സുധാകരൻ തീരുമാനിച്ചു. ആദ്യമായാണ് അവൻ സംസ്ഥാന കലോത്സവത്തിനെത്തിയത്. എരുമപ്പെട്ടി ജി.എച്ച്.എസ്.എസിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ ശ്രീരഞ്ജിെൻറ മത്സരം കാണാൻ കുടുംബക്കാർ ഒന്നടങ്കം തൃശൂർക്ക് വണ്ടികയറി. സുധാകരെൻറ ഭാര്യ നളിനി, മക്കളായ സിമിൽ, സിഗ്മ, ഒന്നരവയസ്സുള്ള കൊച്ചുമകൾ പത്മശ്രീ, സുധാകരെൻറ സഹോദരി സുനിത, ഭർത്താവ് സുനിൽ, മറ്റൊരു സഹോദരി സുജാത, മകൾ രഞ്ജിമ, താരയുടെ സഹോദരി ഉഷ, മകൻ വിഷ്ണു... ഇങ്ങനെ ഒരു വലിയ കുടുംബമാണ് സദസ്സിലുണ്ടായിരുന്നത്.
ശ്രീരഞ്ജ് കൊട്ടിക്കയറുമ്പോൾ അമ്മായി സുനിതയുടെ ഇരട്ടമക്കളും കളിക്കൂട്ടുകാരുമായ ആദിത്യനും അഭിമന്യുവും തിരക്കിട്ടൊരു പണിയിലായിരുന്നു. മറ്റൊന്നുമല്ല, ശ്രീരഞ്ജ് മത്സരിക്കുന്ന ചിത്രം കടലാസിൽ പകർത്തുക. മത്സരം കഴിഞ്ഞ് ശ്രീരഞ്ജ് എത്തിയപ്പോൾ ഇരുവരും ജീവൻ തുളുമ്പുന്ന ചിത്രം കാണിച്ചുകൊടുത്തു. ചെണ്ടയും തിമിലയുമെല്ലാം ഇവർക്ക് കുടുംബകാര്യമാണ്. ശ്രീരഞ്ജിനെപ്പോലെ ആദിത്യനും അഭിമന്യുവും മഞ്ജിമയും ചെണ്ടയും വിഷ്ണു ഇടയ്ക്കയും ശ്രീരശ്മി തിമിലയും അഭ്യസിക്കുന്നതും സുധാകരനിൽനിന്നുതന്നെ. മുമ്പ് ഇടയ്ക്ക വായിക്കുമായിരുന്ന സിഗ്മ വിവാഹത്തോടെ നിർത്തി. എല്ലാവരും പഠിക്കുന്നത് തൃശൂർ എരുമപ്പെട്ടി ജി.എച്ച്.എസ്.എസിൽതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
