ഇ.ഡി റെയ്ഡിലെ സംഘര്‍ഷം; ഡി.ജി.പിയോട് വിവരങ്ങൾ തിരക്കി ഗവർണർ
text_fieldsതിരുവനന്തപുരം: ഇ.ഡി റെയ്ഡിന് പിന്നാലെയുണ്ടായ സംഘർഷത്തെ കുറിച്ച് ഡി.ജി.പിയോട് വിവരങ്ങൾ തിരക്കി ഗവർണർ. ഡി.ജി.പിയുമായി സംസാരിച്ചു. പൊലീസ് എടുത്ത നടപടികളെകുറിച്ചും സംസാരിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വീട്ടിൽ നടന്ന ഇ.ഡി റെയ്ഡിന് പിന്നാലെ തലസ്ഥാനത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കേസിൽ കുറച്ചുപേർ അറസ്റ്റിലായെന്നും ബാക്കിയുള്ള പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സ്ഥലത്തെത്തിയ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എച്ച് .വെങ്കിടേഷ് പറഞ്ഞു.
നാല് പേര്‍ ഇപ്പോൾ മ്യൂസിയം പൊലീസിന്‍റെ കസ്റ്റഡിയിലാണ്. എട്ട് പേരെ കൂടി കസ്റ്റഡിയിലെടുക്കാനുണ്ട്. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 12 പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മനോജ്, ജീവൻ ശ്രീജിത്ത്, ഷാനു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പ്രതികളെ പിടികൂടാൻ എല്ലായിടത്തും പരിശോധന തുടരുകയാണെന്ന് ഡി.സി.പി തപോഷ് ബസുമതാരി പറഞ്ഞു. പാളയം ഏരിയ കമ്മിറ്റി ഓഫീസിനകത്ത് പ്രതികൾ ഉണ്ടോ എന്ന കാര്യം പറയാറായിട്ടില്ല.പൊലീസ് ഇവിടെ തുടരും. ഇ.ഡി അവരുടെ രീതിയിലാണ് റെയ്ഡിന് എത്തിയത്. പൊലീസിനെ അറിയിച്ചിട്ടല്ല എത്തിയെന്നും ഡി.സി.പി വ്യക്തമാക്കി.
ഇ.ഡി ക്കെതിരായ സി.പി.എം ആക്രമണം ലജ്ജാകരമെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിക്ക് മുന്നിൽ വെച്ച് ഇ.ഡി ഉദ്യോഗസ്ഥർക്കും അവരുടെ വാഹനത്തിനും നേരെ നടന്ന ആക്രമണം ലജ്ജാകരമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ. ഉത്തരവാദിത്തങ്ങൾ നേരിടാനുള്ള സി.പി.എമ്മിന്റെ കടുത്ത വിമുഖതയെയാണ് തുറന്നുകാട്ടുന്നത്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിലുള്ള ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും അന്വേഷണം തടസ്സപ്പെടുത്തുന്നതും രാഷ്ട്രീയ പ്രതിഷേധമല്ല. അത് നിയമവാഴ്ചയ്ക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പതിവുപോലെ, തങ്ങളുടെ രാഷ്ട്രീയ ഇരട്ടയായ സി.പി.എമ്മിനെ സംരക്ഷിക്കാൻ കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണ്. രണ്ടല്ല ഒന്നാണ്. സത്യമറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്. ഒരു നേതാവോ പാർട്ടിയോ മുൻ മുഖ്യമന്ത്രിയോ നിയമത്തിന് അതീതരല്ല. ഭീഷണികളിലൂടെയോ അക്രമങ്ങളിലൂടെയോ രാഷ്ട്രീയ സമ്മർദ്ദത്തിലൂടെയോ നീതി അട്ടിമറിക്കപ്പെടില്ലെന്ന് എൻ.ഡി.എ ഉറപ്പാക്കുമെന്നും രാജീവ് ചന്ദ്രശേഖർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

