കല്ലറയിൽ മൂന്നുമക്കൾ ഏറ്റുവാങ്ങി; പുതുവീടിന്റെ കണ്ണീർതാക്കോൽ
text_fieldsഅനീഷും സയനയും തങ്ങൾക്ക് ലഭിച്ച കൽപറ്റ ടൗൺഷിപ്പിലെ വീടിന്റെ താക്കോൽ ഉരുൾദുരന്തത്തിൽ മരണപ്പെട്ട മക്കളുടെ
കല്ലറയിൽ സമർപ്പിച്ചപ്പോൾ
പുത്തുമല (വയനാട്): ആ കുഞ്ഞിളം പൈതങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ കൽപറ്റ ടൗൺഷിപ്പിലെ പുതിയ വീട് കളിചിരികളാൽ സമ്പന്നമാകുമായിരുന്നു. പക്ഷേ, 2024 ജൂലൈ 30ന് ആർത്തലച്ചുവന്ന മലവെള്ളപ്പാച്ചിലിൽ ആ മൂന്നു കുരുന്നുകളെയും ദൈവം തിരികെ വിളിച്ചു.
ഇപ്പോഴവർ ഒരുമിച്ച് അന്ത്യനിദ്രയിലുള്ളത് പുത്തുമലയിലെ ‘ഹൃദയഭൂമി’ ശ്മശാനത്തിലെ ഒറ്റകുഴിമാടത്തിലാണ്. ചൂരൽമല ഹൈസ്കൂൾ റോഡിലെ അനീഷിന്റെയും സയനയുടെയും മക്കളായ ധ്യാനും നിവേദും ഇഷാനുമാണ് അവിടെ ഉറങ്ങുന്നത്. ദുരന്തത്തിൽ മരിച്ച 57 കുട്ടികളിൽ ഈ ദമ്പതികളുടെ ആകെയുള്ള മൂന്നു കുഞ്ഞുങ്ങളുമാണ് ഓർമയായത്.
മുണ്ടക്കൈ ഉരുൾപൊട്ടലിന് രണ്ടാണ്ട് തികയാനിരിക്കേ കൽപറ്റയിൽ ഉയരുന്ന ടൗൺഷിപ്പിൽ ഈ ദമ്പതികൾക്കും വീട് ലഭിച്ചു. കഴിഞ്ഞ ദിവസം കിട്ടിയ ജി 79 നമ്പർ വീടിന്റെ താക്കോലുമായി അനീഷും സയനയും നേരെ പോയത് ആ കല്ലറയിലേക്കാണ്. തീരാനോവിന്റെ ഭാരവുംപേറി അവർ പുതുവീടിന്റെ താക്കോൽ ആ കുഴിമാടത്തിൽ സമർപ്പിച്ചു. അവിടെയുള്ള മക്കളുടെ ചിത്രങ്ങൾ അവരോട് വീണ്ടും ചിരിച്ചു.
ഫലകത്തിൽ ഇപ്പോഴും ആ വാചകങ്ങൾ മായാതെയുണ്ട്. ‘അച് ഛാ.. അമ്മേ... ഞങ്ങൾ ഇന്ന് സ്നേഹവാൽസല്യങ്ങൾ നിറഞ്ഞുതുളുമ്പുന്ന ഒരുകൂട്ടം കാവൽമാലാഖമാർക്ക് നടുവിലാണ്. നിങ്ങൾ കൂടെയില്ലല്ലോ എന്ന സങ്കടമാണ് ഞങ്ങൾക്ക്. എങ്കിലും നിങ്ങൾക്ക് മുന്നിൽ പുഞ്ചിരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്...’
അനീഷും സയനയും മിക്ക ദിവസങ്ങളിലും ആ കല്ലറയിലെത്തി മക്കൾക്കിഷ്ടപ്പെട്ട ചോക്ലേറ്റും കളിപ്പാട്ടങ്ങളും അവിടെ വെക്കും. മക്കളുടെ ജൻമദിനത്തിൽ കേക്കുമായെത്തി അവർ ചിരിക്കാൻ ശ്രമിക്കും.
ദുരന്തത്തിൽ മറഞ്ഞ അനീഷിന്റെ മാതാവ് രാജമ്മയും ഇവിടെയുണ്ട്, ജീവിതത്തിലെന്ന പോലെ മരണത്തിലും അവർക്ക് കൂട്ടായി. ടൗൺഷിപ്പിലെ വീട്ടിൽ കുടുംബം ജൂൺ ആദ്യത്തിൽ താമസം തുടങ്ങും, വീടിനവർ ഒരുപേരും കണ്ടുവെച്ചിട്ടുണ്ട്...‘ത്രീ ബ്രദേഴ്സ്’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

