സമീലിന് കണ്ണീർ യാത്രാമൊഴി
text_fieldsമലപ്പുറം: അന്തരിച്ച ‘മാധ്യമം’ മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനും ചലച്ചിത്ര-നാടക പ്രവർത്തകനുമായ സമീൽ ഇല്ലിക്കലിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ജീവിതത്തിന്റെ നാനാതുറകളിലുള്ള നിരവധി പേർ സമീലിന് വിട ചൊല്ലാനെത്തി. ഒരു നാടിന്റെ മുഴുവൻ പ്രാർഥനകൾക്കിടെ സമീലിന്റെ മൃതദേഹം മലപ്പുറം വലിയങ്ങാടി പള്ളി ഖബർസ്ഥാൻ ഏറ്റുവാങ്ങി.
തായ്‍ലൻഡിൽ മരിച്ച സമീലിന്റെ മൃതദേഹം ബാങ്കോക്കിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ ബുധനാഴ്ച രാവിലെ 10.35നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്. ഉച്ചക്ക് 2.45ഓടെ ആംബുലൻസിൽ മലപ്പുറം ഇത്തിൾപറമ്പിലെ വീട്ടിലെത്തിച്ചു. വീട്ടിലെ മയ്യിത്ത് നമസ്കാരത്തിന് ശേഷം പൊതുദർശനത്തിനായി ഹാജിയാർപള്ളി കിളിയമണ്ണിൽ ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുപോയി.
ഒരു മണിക്കൂറിലേറെ നീണ്ട പൊതുദർശനത്തിന് ശേഷം വൈകീട്ട് 5.45ന് ഖബറടക്കത്തിനായി വലിയങ്ങാടി ജുമാമസ്ജിദിലേക്ക് എടുത്തു. സമീലിന്റെ പിതാവ് ഐ. മുഹമ്മദ് മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകി. തുടർന്ന്, വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വലിയങ്ങാടി പള്ളി ഖബർസ്ഥാനിൽ 6.30ഓടെ ഖബറടക്കം പൂർത്തിയായി.
തുടർന്ന് അനുസ്മരണ യോഗവും ചേർന്നു. ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ് റഹ്മ്മാൻ, കേന്ദ്ര കൂടിയാലോചന സമിതിയംഗം എം.ഐ. അബ്ദുൽ അസീസ്, സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരകുന്ന്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സഹൽ ബാസ്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് സഫീർഷാ, ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ, മുസ്‍ലിംലീഗ് ജില്ല സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, എസ്.ഡി.പി.ഐ ജില്ല വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി, റഹീസ് ഹിദായ, ചലച്ചിത്ര പ്രവർത്തകരായ ഇഖ്ബാൽ കുറ്റിപ്പുറം, മധു ജനാർദനൻ, ‘മാധ്യമം’ എഡിറ്റർ വി.എം. ഇബ്രാഹിം, ജോയിന്റ് എഡിറ്റർ പി.ഐ. നൗഷാദ്, സി.ഇ.ഒ പി.എം സാലിഹ്, മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദ്, മലപ്പുറം നഗരസഭ അധ്യക്ഷ അഡ്വ. വി. റിനിഷ, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റ് എസ്. മഹേഷ് കുമാർ, ജനറൽ സെക്രട്ടറി വി.പി. നിസാർ തുടങ്ങിയവർ പൊതുദർശനം നടന്ന കിളിമണ്ണിൽ ഓഡിറ്റോറിയത്തിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

