അധ്യാപക ദിനം: കണ്ടു പഠിക്കാം, ഈ നന്മ മനസ്സ്
text_fieldsചെറുതുരുത്തി: എഴുപത്തിയേഴാം വയസ്സിലും നാടിന്‍റെ പുരോഗതിക്കായി ഓടി നടക്കുന്ന ഒരു മനുഷ്യനുണ്ട് ദേശമംഗലം പഞ്ചായത്തിലെ പള്ളത്ത്. റിട്ട. അധ്യാപകൻ കൂടിയായ മുഹമ്മദ് കുട്ടിയെ ഓർക്കാതെ നാടിന് ഇന്ന് അധ്യാപക ദിനം കൊണ്ടാടാനാകില്ല. കാരണം ഈ നാട്ടിൽ ആദ്യമായെത്തിയ സ്കൂൾ, പോസ്റ്റോഫിസ് തുടങ്ങിയവക്ക് പിന്നിൽ ഈ മനുഷ്യനൊഴുക്കിയ വിയർപ്പിന്‍റെ ചരിത്രമുണ്ട്.
ദേശമംഗലം പഞ്ചായത്തിലെ പള്ളം കയത്തിങ്ങൽ വീട്ടിൽ കുഞ്ഞിമുഹമ്മദ് മൗലവിയുടെയും ഫാത്തിമയുടെയും നാലിൽ മൂന്നാമത്തെ മകനായി 1949ലാണ് മുഹമ്മദ് കുട്ടിയുടെ ജനനം.
1967ൽ പുതുശ്ശേരി സ്കൂളിലാണ് ഇദ്ദേഹം ആദ്യമായി അധ്യാപകനായി ജോലിയിൽ കയറിയത്. പിന്നീട് വിവിധ സ്കൂളുകളിൽ സേവനമ അനുഷ്ഠിക്കുന്നതിനിടെ സ്വന്തം നാടായ പള്ളത്ത് ഒരു സർക്കാർ സ്കൂൾ വേണമെന്ന് ഇദ്ദേഹം ആഗ്രഹിച്ചു. അതിനായി പല ഓഫിസുകളും കയറിയിറങ്ങി. ആദ്യ പടിയായി 1985ൽ മഹാകവി വള്ളത്തോൾ നാരായണമേനോന്റെ വീട്ടിൽ ഒന്നാം ക്ലാസ് ആരംഭിച്ചു.
തുടർന്ന് നാട്ടുകാർ പിരിച്ചെടുത്ത പണം കൊണ്ട് ഒരേക്കറിലേറെ സ്ഥലം വള്ളത്തോൾ നാരായണമേനോന്റെ കൈയിൽനിന്ന് വാങ്ങി 1989ൽ അവിടെ സ്കൂൾ പണിതു. ഇന്ത്യൻ പ്രസിഡൻറ് ആയിരുന്ന കെ.ആർ. നാരായണനായിരുന്നു സ്കൂൾ ഉദ്ഘാടനം നിർവഹിച്ചത്. ഇതോടെ ഒരു നാടിന്‍റെ ചിരകാല സ്വപ്നം പൂവണിഞ്ഞു. ആ സ്കൂളിൽ അറബി അധ്യാപകനായി ജോലിക്ക് വന്നതോടെ മുഹമ്മദ് കുട്ടിയുടെ സന്തോഷം ഇരട്ടിയായി.
എന്നാൽ സ്കൂളിലേക്ക് വഴിയില്ലാതെ ബുദ്ധിമുട്ടിയതോടെ തന്‍റെ ഉടമസ്ഥതയിലുള്ള 15 സെന്‍റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയതും മുഹമ്മദ് കുട്ടി ഓർക്കുന്നു. ഇതോടെയാണ് പള്ളം-നെടുമ്പുര റോഡ് യാഥാർഥ്യമായത്. ഇവിടെയും അവസാനിക്കുന്നില്ല ഈ അധ്യാപകന്റെ നന്മകൾ. കെ.ആർ. നാരായണൻ മന്ത്രിയായിരിക്കെ അദ്ദേഹത്തിൽ സമ്മർദം ചെലുത്തി പള്ളം കൊറ്റമ്പത്തൂർ പോസ്റ്റ് ഓഫിസ് യാഥാർഥ്യമാക്കി. മാത്രമല്ല, താൻ സൗജന്യമായി വിട്ടു നൽകിയ അഞ്ചു സെന്‍റ് സ്ഥലത്താണ് നാട്ടിലെ സർക്കാർ ആശുപത്രി പ്രവർത്തിക്കുന്നത്.
കർഷകൻ കൂടിയായ ഇദ്ദേഹത്തെ തേനീച്ചകൃഷിയിൽ മികച്ച കർഷകനായി പഞ്ചായത്ത് ആദരിച്ചിട്ടുണ്ട്. സംസ്ഥാന സർവിസ് പെൻഷൻ ലീഗ് ട്രഷറിയാണ് നിലവിൽ ഇദ്ദേഹം. ഭാര്യ: ഫാത്തിമ. മക്കൾ: കമറുസമാൻ, സാജിത, അബ്ദുൽ നാസർ, അബ്ദുൽ മുനീർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

