‘ടാറ്റ പ്രതിനിധികൾ സംസാരിച്ചു, നിക്ഷേപ താൽപര്യം അറിയിച്ചു’ -വിവാദത്തിൽ വിശദീകരണവുമായി സതീശൻ
text_fieldsവി.ഡി. സതീശൻ
തിരുവനന്തപുരം: പതിനായിരം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവുമായി ടാറ്റ ഗ്രൂപ്പ് സമീപിച്ചെന്ന വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ടാറ്റ സർക്കാറുമായി സംസാരിച്ചില്ലെന്നാണല്ലോ വാർത്തകൾ വന്നതെന്നും കമ്പനി അധികൃതർ താനുമായി സംസാരിക്കുന്ന ചിത്രം വ്യവസായ മന്ത്രി പുറത്തുവിട്ടതോടെ കണ്ടെന്ന് വ്യക്തമായല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു. അവരുടെ വെസൽ ബിൽഡിങ്ങിന്റെ കാര്യം കൊച്ചിൻ പോർട്ടുമായി ബന്ധപ്പെട്ട് തീരുമാനമാകാതെ കിടക്കുന്നുണ്ട്.
കമ്പനിയുടെ ആളുകൾ പോസിറ്റീവായി പ്രതികരിച്ചു. കൂടുതൽ നിക്ഷേപം കേരളത്തിൽ നടത്താൻ അവർ വരണമെന്ന് ആവശ്യപ്പെട്ടു. അവർ വരുന്നെന്നും വ്യവസായ വകുപ്പിൽ രണ്ട് ഏജൻസികൾ തമ്മിൽ തർക്കമുണ്ടായിരുന്നെന്നും അതിൽ 24 മണിക്കൂറിനകം തീരുമാനമെടുത്തെന്നും താൻ പറഞ്ഞിരുന്നു. കൊച്ചിയിൽ ഓഷ്യനേറിയം തുടങ്ങാനും ഇന്റർനാഷനൽ മാരിടൈം മ്യൂസിയം തുടങ്ങാനും നടപടികൾ ആരംഭിച്ചു. ഒരുപാട് നിക്ഷേപകർ പ്രൊപ്പോസലുമായി വന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വൈദ്യുതി പ്രതിസന്ധി: പാളിച്ചയുണ്ടെങ്കില്‍ പരിശോധിക്കും
വൈദ്യുതി നിയന്ത്രണം ജനങ്ങളെ മുന്‍കൂട്ടി അറിയിക്കുന്നതില്‍ വൈദ്യുതി ബോര്‍ഡിന് പാളിച്ചയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് വി.ഡി. സതീശന് അറിയിച്ചു. വൈദ്യുതി ഉപഭോഗം വർധിച്ചതും ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടി വന്നതുമാണ് കെ.എസ്.ഇ.ബിയെ പ്രതിസന്ധിയിലാക്കിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാർ യൂനിറ്റിന് 4.29 രൂപ നിരക്കില്‍ 25 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാനുള്ള കരാര്‍ പിണറായി സര്‍ക്കാർ റദ്ദാക്കിയതാണ് ഇതിന് പ്രധാന കാരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എട്ടുവര്‍ഷത്തിനു ശേഷമാണ് ആ കരാര്‍ റദ്ദാക്കിയത്. അന്ന്, സി.പി.എം നേതാവ് വൈദ്യുതി റഗുലേറ്ററി കമീഷനില്‍ ഇരിക്കുമ്പോഴാണ് അത്. തുടര്‍ന്ന് യൂനിറ്റിന് എട്ടു മുതല്‍ 14 രൂപ വരെ നിരക്കില്‍ അദാനി കമ്പനിയില്‍നിന്നടക്കം വൈദ്യുതി വാങ്ങി. ഇതാണ് വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക നില പ്രതിസന്ധിയിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

